ഊട്ടി/പാലക്കാട് : ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവും മോഷണവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മലയാളികളില്‍നിന്നു വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. കവര്‍ച്ചക്കിടെ ജയലളിതയുടെയും ശശികലയുടെയും സ്വത്തുക്കളുടെയും ബിസിനസ് സംരംഭങ്ങളുടെയും വിവരങ്ങളടങ്ങിയ സ്യൂട്ട്കേസുകളും നഷ്ടമായിരുന്നു. ഇതിൽ ജയലളിതയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണു റിപ്പോർട്ടുകൾ.
മോഷണത്തിനിടെ കാവൽക്കാരുമായുണ്ടായ ഏറ്റുമുട്ടലിലാകാം കാവല്ക്കാരന് ബഹാദൂര്‍ കുത്തേറ്റു മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കിട്ടുന്നതിന്റെ പങ്ക് കൊടക്കാമെന്നു ക്വട്ടേഷന്‍ സംഘങ്ങളെ വിശ്വസിപ്പിച്ചിരുന്നുവെന്നും കനകരാജും സയാനുമാണു സംഘത്തെ ഏർപ്പാടാക്കിയതെന്നുമാണു പോലീസ് കരുതുന്നത്. ജയലളിതയും ശശികലയും ഒഴിവുകാലം ചെലവഴിച്ചിരുന്നത് ഊട്ടി കോടനാട് എസ്റ്റേറ്റിലെ വസതിയിലായിരുന്നു. നിരവധി നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരുന്നതും ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നതും ഇവിടെയാണ്. പണവും സ്വര്‍ണവും ഉള്‍പ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നും ചില പ്രാദേശിക തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡ്രൈവര്‍ കനകരാജിനെ ജയലളിത മുമ്പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ അറിയാവുന്നയാളാണു കനകരാജ്. കവര്‍ച്ച നടക്കുകയും ബഹാദൂര്‍ കൊല്ലപ്പെടുകയും ചെയ്ത ദിവസംതന്നെ കനകരാജിനെയും രണ്ടാം പ്രതി സയനെയും തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അന്നുതന്ന ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. കനകരാജ് തൃശൂര്കാരനായ സയാന് മുഖേനയാണു ക്വട്ടേഷന്‍ നല്‍കിയത്.
വാടകയ്ക്കു നൽകിയ വാഹനം തിരിച്ചു കിട്ടിയില്ലെന്ന പരാതിയിൽ മലപ്പുറം പോലീസ് നടത്തിവന്ന അന്വേഷത്തനിടെയാണ് എട്ടുപേരുടെ സംഘം പിടിയിലാവുന്നതും ചോദ്യം ചെയ്യലിൽ കൊടനാട് എസ്റ്റേറ്റിലെ കൊലപാതകവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുന്നതും.
ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നു വാർത്തകളുണ്ട്. ജയലളിതയുടെ സ്വത്തു സംബന്ധിച്ച ഊഹാപോഹങ്ങൾ അവരുടെ മരണശേഷം വ്യാപകമായിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇക്കാര്യത്തിലുള്ള അന്വേഷണങ്ങളും ദുരൂഹതകളും കൂടുതൽ ശക്തിപ്രാപിക്കുകയാണ്.
കൊടനാട് : മലയാളികളിൽനിന്നു വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി
01:29 AM Apr 30, 2017 | Deepika.com