മൂന്നാർ: മൂന്നാറിലെ പൊന്പിള ഒരുമൈ സമരവേദിയിൽ ഇന്നലെ നാടകീയ രംഗങ്ങൾ. ഒടുവിൽ പൊന്പിള ഒരുമൈ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിനു പിന്തുണ നൽകിവന്നിരുന്ന ആം ആദ്മി പാർട്ടിയുടെ പ്രതിഷേധത്തിനിടയിലാണ് നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരെ സമരപ്പന്തലിൽനിന്നു നീക്കംചെയ്തത്.
സമരക്കാരെ നീക്കംചെയ്തെങ്കിലും നാടകീയമായി മറ്റൊരാൾ സമരവേദിയിൽ നിരാഹാരം ആരംഭിച്ചു. പൊന്പിള ഒരുമൈ പ്രവർത്തക ശ്രീലത ചന്ദ്രനാണു സമരം ആരംഭിച്ചിരിക്കുന്നത്. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് ഗോമതി അറിയിച്ചെങ്കിലും രാത്രിയോടെ നിരാഹാരം അവസാനിപ്പിച്ചതായും മന്ത്രി രാജിവയ്ക്കും വരെ സത്യഗ്രഹസമരം തുടരുമെന്നും പൊന്പിള ഒരുമൈ അറിയിച്ചു.
ഇന്നലെ രാവിലെമുതൽ സമരവേദിയിൽ അനിശ്ചിതത്വം നിറഞ്ഞുനിന്നു. രാവിലെമുതൽതന്നെ ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നു. നിരാഹാരത്തിന്റെ അഞ്ചാംദിനം സമരം നടത്തിവന്നിരുന്ന മൂന്നുപേരുടെയും ശാരീരിക സ്ഥിതി വഷളായതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നു സൂചനയുണ്ടായിരുന്നു.
രാവിലെ പത്തോടെ ദേവികുളം കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെ ഡോ. എം. ജിനു നിരാഹാര സമരക്കാരെ പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന അറിയിപ്പിനെതുടർന്നായിരുന്നു അറസ്റ്റ്ചെയ്തു നീക്കാനുള്ള ശ്രമം ആരംഭിച്ചത്. ഡിവൈഎസ്പിയുടെയും വനിതാ എസ്ഐയുടെയും നേതൃത്വത്തിൽ സമരക്കാരോട് ആശുപത്രിയിലേക്കു പോകാമെന്നു പറഞ്ഞെങ്കിലും സമരക്കാർ കൂട്ടാക്കിയില്ല. എന്നാൽ, രാജേശ്വരിയുടെ നില തീർത്തും വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.
തുടർന്നും സമരം നടത്തിവന്ന ഗോമതിയെയും കൗസല്യയെയും ഉച്ചകഴിഞ്ഞു മൂന്നോടെ പോലീസ് ബലംപ്രയോഗിച്ചുനീക്കുകയായിരുന്നു. ആം ആദ്മി പാർട്ടി പ്രവർത്തകരുടെ ശക്തമായ എതിർപ്പിനിടയിലായിരുന്നു അറസ്റ്റ്. വനിതാ കോണ്ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ലതികാ സുഭാഷും സമരവേദിയിൽ തന്നെയുണ്ടായിരുന്നു. പോലീസ് നടപടിയിൽ ഇവർ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയുംചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ശ്രീലത നിരാഹാര സമരം ഏറ്റെടുത്തത്.
പൊന്പിള ഒരുമൈ സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു
01:11 AM Apr 30, 2017 | Deepika.com