തൃക്കരിപ്പൂർ: അഫ്ഗാനിസ്ഥാനിൽ നടന്ന ഷെല്ലാക്രമണത്തിൽ മലബാറിൽനിന്നു പോയ ഒരാൾകൂടി കൊല്ലപ്പെട്ടതായി സൂചന. പടന്നയിലെ സംഘത്തോടൊപ്പം പോയതെന്നു കരുതുന്ന പാലക്കാട് സ്വദേശി യഹിയ(42)ആണ് ഇന്നലെ അഫ്ഗാനിലെ ഐഎസ് ആസ്ഥാനത്തു കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണ ഏജൻസികൾ മുഖേനയാണു മരണവിവരം പുറത്തറിഞ്ഞത്.
ബംഗളൂരുവിൽ പഠിക്കുന്ന കാലത്ത് ഷിയാസുമായുള്ള പരിചയത്തിലാണ് യഹിയയും (ഡിസ്റ്റൻ) സഹോദരൻ ഈസയും (ഡാസ്റ്റൻ) പടന്നയിലെത്തിയത്. മതംമാറിയെത്തിയ ഇരുവരും നിരവധി തവണ പടന്നയിലും തൃക്കരിപ്പൂരും എത്തിയതായും പടന്നയിലെ സംഘാംഗങ്ങളുടെ വീടുകളിൽ തങ്ങിയതായും അന്വേഷണസംഘം നേരത്തെ കണ്ടത്തിയിരുന്നു. പൊയിനാച്ചി ഡെന്റൽ കോളജിൽനിന്നു ബിഡിഎസ് പഠനത്തിനിടെ കാണാതായ കൊല്ലം സ്വദേശി ഫാത്തിമ(നിമിഷ)യെ യഹിയ വിവാഹം ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ മൂന്നാമത്തെ മലയാളിയാണ് അഫ്ഗാനിൽ കൊല്ലപ്പെടുന്നത്. പടന്ന സ്വദേശികളായ ഹഫീസുദീൻ, മുർഷിദ് എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
മേയ് 25 മുതൽ ജൂണ്‍ 20 വരെയുള്ള കാലയളവിൽ ബിസിനസ് ആവശ്യത്തിനു ശ്രീലങ്കയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീടുവിട്ടവരാണിവർ. ഉടുമ്പുന്തലയിലെ അബ്ദുൾറാഷിദ്(38), ഇയാളുടെ ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ(സോണി സെബാസ്റ്റ്യൻ 25), ഇവരുടെ രണ്ടു വയസുള്ള പെണ്‍കുട്ടി സാറ, പടന്നയിലെ ഡോ.പി.കെ. ഇജാസ്(35), ഭാര്യ നീലേശ്വരം പടന്നക്കാട് സ്വദേശിനി ഡോ.റാഹില(26), ഇവരുടെ രണ്ടു വയസുള്ള ആണ്‍കുട്ടി, സഹോദരൻ പി.കെ. ഷിഹാസ്(28), ഭാര്യ മംഗളൂരു ഉള്ളാൾ സ്വദേശിനി അജ്മല(20), തൃക്കരിപ്പൂർ മൈതാനിയിലെ മുഹമ്മദ് മൻഷാദ് (25), തൃക്കരിപ്പൂരിലെ കെ.വി.പി. മർവാൻ(23), പടന്ന പെട്രോൾ പന്പിനു സമീപത്തെ പി.കെ. അഷ്ഫാക്ക്(30), മൈതാനിയിലെ ഫിറോസ്(25),കാവുന്തലയിലെ സാജിദ്(26),പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാർ എന്നിവരുൾപ്പെടുന്ന സംഘമാണ് ഭീകരസംഘടനയിലേക്കു ചേക്കേറിയതായി കണ്ടെത്തിയത്. സംഘത്തിലെ എല്ലാവരും ഉന്നത ബിരുദധാരികളാണ്. ആയിഷയും പാലക്കാടുകാരായ യഹിയയും ഈസയും ഇവരുടെ ഭാര്യമാരും മതംമാറി ഇസ്ലാം മതം സ്വീകരിച്ചവരാണെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർക്കസുൽ ഇമാം ഇബാനുൽ കയ്യാം സ്ഥാപനത്തിൽനിന്നാണ് ഇവർ മതപഠനം പൂർത്തിയാക്കിയത്. ദുബായിയിൽ സോഫ്റ്റ്വേർ എൻജിനീയറായിരുന്ന സോണി സെബാസ്റ്റ്യൻ അഞ്ചു വർഷം മുന്‍പ് റാഷിദയുമായി പ്രണയത്തിലാകുകയും ബന്ധുക്കളറിയാതെ നാട്ടിലെത്തി വിവാഹം ചെയ്യുകയുമായിരുന്നു. കൂടുതൽ പേരും ബംഗളൂരുവിലെ വിവിധ കാന്പസുകളിൽനിന്നാണ് ബിരുദം നേടിയത്. കാണാതായവരിൽ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളുമാണുണ്ടായിരുന്നത്.
ഐഎസ് ബന്ധം; മലയാളി അഫ്ഗാനിൽ മരിച്ചതായി സൂചന
01:11 AM Apr 30, 2017 | Deepika.com