തൊടുപുഴ: സ്വന്തമായി 42 സെന്റ് ഭൂമിയും അഞ്ചു മക്കളുമാണു തന്റെ ആകെ സന്പാദ്യമെന്നു മന്ത്രി എം.എം.മണി. തൊടുപുഴയിൽ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു "വജ്രകേരളവും ഭൂമിയുടെ രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനൽ ചർച്ചകളിൽ തനിക്കു 42 ഏക്കർ ഭൂമിയുണ്ടെന്നാണു ചില വിഡ്ഢികൾ പറയുന്നത്. കമ്യൂണിസം വളർത്തിയപ്പോൾ മക്കൾക്കു ശരിയായ വിദ്യാഭ്യാസം പോലും നൽകാനായില്ല. എങ്കിലും തന്നെ ഇപ്പോൾ ഓടിച്ചിട്ടടിക്കുകയാണ്. അലോട്ട്മെന്റിലൂടെ ലഭിച്ച ഭൂമിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കുറച്ച് വിലയ്ക്കു വാങ്ങി. അല്ലാതെ കൈയേറിയ ഭൂമിയിലല്ല താമസിക്കുന്നത്. ചാനലിൽ ചിലർ ഓരോന്നു തട്ടിവിടുകയാണ്.
ഭൂമിയുടെ കാര്യത്തിൽ ഒട്ടേറെ പ്രശ്നങ്ങളും പരിമിതികളുമുണ്ട്. ഇത്തരം അവകാശങ്ങൾക്കായി യോജിച്ചുള്ള പോരാട്ടമാണു വേണ്ടത് . താനും ഒപ്പമുണ്ടാകും. ഇതിനു വെറുതെ വാചകമടിച്ചിട്ടു കാര്യമില്ല. ഭൂരഹിതർക്കു മിച്ചഭൂമി ഏറ്റെടുത്തു നൽകിയതിൽ പല സ്ഥലത്തും കുറെ തിരിമറി നടന്നിട്ടുണ്ട്. ജന്മിമാർ ഭൂമി വിറ്റു കാശാക്കിയെങ്കിലും കുടിയൊഴിപ്പിക്കൽ ഒഴിവായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഇക്കാര്യത്തിൽ ഭേദമാണ്. കേരളത്തിൽ കമ്യൂണിസ്റ്റുകാരാണ് ഭൂരഹിതർക്കായി ഇത്രയെങ്കിലും ചെയ്തത്. ദളിത് വിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യം മറ്റേതൊരു സംസ്ഥാനത്തേക്കാളും കേരളത്തിൽ മെച്ചമാണ്. ഭൂ വിഷയത്തിന്റെ പേരിൽ നടക്കാനിരിക്കുന്ന പട്ടയമേളയിൽ ചെന്നു പട്ടയം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ വിവരമറിയുമെന്നും മണി പറഞ്ഞു. ഭൂമിക്കു വേണ്ടി ന്യായമായ സമരം നടത്തണം. നേരേ വാ നേരേ പോ എന്നതാണ് തന്റെ നയം. സമ്മേളനത്തിനെത്തുന്ന കേന്ദ്രമന്ത്രിക്കു മുന്നിലും കുമ്മനം രാജശേഖരനു മുന്നിലും ഭൂമിപ്രശ്നം അവതരിപ്പിക്കാൻ മണി ആവശ്യപ്പെട്ടു.
ഭൂമി കൈയേറിയിട്ടില്ല: മന്ത്രി എം.എം. മണി
01:11 AM Apr 30, 2017 | Deepika.com