ഇരിയ: എൻഡോസൾഫാൻ പോലുള്ള മാരക വിപത്തുകൾ ഇനി മനുഷ്യജീവനു ഭീഷണിയാകാതിരിക്കാൻ ഓരോ കർഷകനും ജാഗ്രത പുലർത്തണമെന്നും പൂർണമായും ജൈവ കൃഷിയിലേക്കു തിരിയണമെന്നും ഗവർണർ ജസ്റ്റീസ് പി. സദാശിവം. കൃഷിയിലെ കീടനാശിനി പ്രയോഗം നിയന്ത്രിക്കാൻ ഓരോരുത്തരും തയാറാകണം. ഭാവിയിൽ മാരക വിപത്തുകളൊഴിവാക്കാൻ ഇതു സഹായകരമാകുമെന്നും ഗവർണർ പറഞ്ഞു. സത്യസായി ഓർഫനേജ് ട്രസ്റ്റ് കാഞ്ഞങ്ങാട് ഇരിയ കാട്ടുമാടത്ത് എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങൾക്കായി ഒരുക്കിയ സത്യസായി ഗ്രാമം ടൗണ്ഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ ഉൾപ്പെടെ ഇത്തരം മാരക കീടനാശിനികൾക്കെതിരേ ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ശിപാർശയെത്തുടർന്ന് സർക്കാർ ഇതിനോടകം 56 കോടി രൂപ ദുരിതബാധിതർക്കു വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇനി 403 കോടിയുടെ കേന്ദ്രസഹായമാണ് സംസ്ഥാന സർക്കാർ തേടിയിരിക്കുന്നത്. സമ്പാദിച്ചതു മുഴുവൻ ചികിത്സയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നത് ഒരു ദുരന്തംതന്നെയെന്നും ഗവർണർ കൂട്ടിച്ചേർത്തു. തന്റെയും സഹോദരങ്ങളുടെയും കൃഷിഭൂമികളിലൊന്നിലും കീടനാശിനികൾ തളിക്കാറില്ല. അഭിഭാഷകനായി എൻറോൾ ചെയ്തശേഷം തുടക്കത്തിൽ അത്രയൊന്നും ജോലികളും കേസുകളുമില്ലാതിരുന്ന കാലത്ത് തന്നോടു നിരന്തരം പാടത്തേക്ക് ഇറങ്ങാൻ പിതാവ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഓർമിച്ചു.
താനൊരു കർഷകന്റെ മകനും ഗ്രാമത്തിൽ ജനിച്ചവനുമാണെന്ന് ഗവർണർ പറഞ്ഞു. ഔഷധമൂല്യമുള്ള ആര്യവേപ്പും മലയാളിയുടെ സ്വന്തം പ്ലാവുമെല്ലാം ഇന്നു രാജ്ഭവൻ വളപ്പിൽ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ മികച്ചൊരു തോട്ടമൊരുങ്ങും. ഇപ്പോൾത്തന്നെ വേപ്പിൻ തൈകൾ മൂന്നു നാല് അടിവരെ ഉയർന്നു. താൻ ഗവർണറായി ചുമതലയേറ്റതു മുതൽ രാജ്ഭവൻ വളപ്പിലൂടെ സ്ഥിരം നടക്കുന്നത് പതിവാണ്. അപ്പോഴാണ് വർഷങ്ങൾ പഴക്കമുള്ള നിരവധി മരങ്ങളും കുറേ തരിശ് സ്ഥലങ്ങളും ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിനെയും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെയും വിളിച്ചു രാജ്ഭവൻ വളപ്പിൽ ഔഷധസസ്യങ്ങളുൾപ്പെടെ വച്ചുപിടിപ്പിക്കാനുള്ള ആശയം പങ്കുവച്ചു. അവർതന്നെയാണു വേപ്പും പ്ലാവുമെല്ലാം എത്തിച്ചത്. തന്റെ രണ്ടാമത്തെ മകനും മറ്റു ബന്ധുക്കളും ഇവയെല്ലാം സദാ പരിചരിക്കുന്നു. കളപറിക്കാനും ദിവസവും എല്ലാറ്റിനും വെള്ളമൊഴിക്കാനും ഇവർ ശ്രദ്ധിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞു.
ജൈവകൃഷിയുടെ പ്രാധാന്യം വിവരിച്ച് ഗവർണർ
12:54 AM Apr 30, 2017 | Deepika.com