കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെങ്കിലും തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നവർക്ക് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ.
ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇന്ത്യയുടെ കേരള ചാപ്റ്റർ, ട്രാൻസ്പെരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ് - എന്ന വിഷയത്തിൽ നടത്തിയ പരിശീലനക്കളരിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇവിടെ കാശും മസിൽ പവറും ഉപയോഗിച്ചാണ് പലരും അധികാരത്തിലെത്തുന്നത്. ഏതു മേഖലയിൽ പ്രവർത്തിച്ചാലും സത്യസന്ധത അനിവാര്യമാണ്. രാജ്യത്തു നടക്കുന്ന പല കാര്യങ്ങളും സുതാര്യമായല്ല നടക്കുന്നത്. കേരളത്തിലെ അവസ്ഥയും ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് വകുപ്പിൽ പോലും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാവാത്ത സ്ഥിതിയാണ് ഉള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടി.പി. സെൻകുമാറിന് അനുകൂലമായുള്ള സുപ്രീം കോടതി വിധി. പോലീസ് വകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും സുപ്രീം കോടതിയുടെ നിർദേശം പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും സുതാര്യത നശിച്ചുക്കൊണ്ടിരിക്കുകയാണ്. മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച അദ്ദേഹം, സമൂഹത്തിൽ വന്ന മാറ്റങ്ങളാണ് ഇതിനു കാരണമാകുന്നതെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ മാത്രം 58,000 എൻജിനിയർമാർ തൊഴിൽരഹിതരാണ്. ബിരുദം നേടിയിട്ടും തൊഴിലില്ലാത്തവരുടെ എണ്ണം അതിലേറെയാണ്. ഇതിനൊക്കെ മാറ്റങ്ങൾ വരണമെങ്കിൽ പൊതുമേഖലകളിൽ സത്യസന്ധതയും സുതാര്യതയും കടന്നുവരണമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.
പരിശീലനക്കളരിയിൽ ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇന്ത്യയുടെ കേരള ചാപ്റ്റർ ചീഫ് പേട്രണ് ഡോ. എൻ.ആർ. മാധവ മേനോൻ, ഡോ. എം.എൻ. കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, വിജിലൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അധികാരികൾ ജനാധിപത്യ മൂല്യം സംരക്ഷിക്കുന്നില്ല: ഇ. ശ്രീധരൻ
12:54 AM Apr 30, 2017 | Deepika.com