കൊച്ചി: മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരിൽ വിഷരാസവസ്തുക്കൾ കലർത്തുന്നതിനെ സർക്കാർ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ കൗണ്സിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള സെൻട്രൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) വജ്രജൂബിലി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യം സംഭരിക്കൽ, കേടുകൂടാതെ സൂക്ഷിക്കൽ എന്നിവ അടക്കം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും ശോച്യാവസ്ഥ പരിഹരിക്കും. പിടിച്ചെടുക്കുന്ന മത്സ്യം വിവിധതലങ്ങളിൽ കൈമാറ്റം ചെയ്യുന്നതിനിടയിൽ മത്സ്യത്തൊഴിലാളികൾക്കു നഷ്ടമുണ്ടാകുന്നുണ്ട്. കോൾഡ് സ്റ്റോറേജാണ് ഇതിനു പ്രതിവിധി.
നിലവിൽ കോൾഡ് സ്റ്റോറേജുകൾ ആവശ്യത്തിനില്ല. ഈ പരിമിതി പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സിഫ്റ്റ് നടത്തുന്ന പ്രവർത്തനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തിൽ ഫോർമലിനും അമോണിയയും പോലുള്ള രാസവസ്തുക്കൾ കലർത്തുന്നതു കണ്ടെത്താൻ പേപ്പർ സ്ട്രിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ സിഫ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പേപ്പർ സ്ട്രിപ്പുകൾ മെഡിക്കൽ ഷോപ്പുകൾ വഴി ലഭ്യമാക്കുന്നതിനു സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, മേയർ സൗമിനി ജയിൻ, എംഎൽഎമാരായ കെ.ജെ. മാക്സി, ഹൈബി ഈഡൻ, സബ് കളക്ടർ ഡോ. അദീല അബ്ദുള്ള, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. ടി. മൊഹാപാത്ര, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ, ഡോ. സുശീല മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
മത്സ്യങ്ങളിൽ രാസവസ്തു ചേർത്താൽ കർശന നടപടി: മുഖ്യമന്ത്രി
12:29 AM Apr 30, 2017 | Deepika.com