തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷംകൊണ്ടു തൊഴിൽരംഗത്തു ശ്രദ്ധേയ മാറ്റം കൊണ്ടുവരാന്‍ എൽഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞെന്നു തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ. സംസ്ഥാന ’മിനിമം വേതന ഉപദേശക സമിതി’ പുനഃസംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുമുള്ള നടപടി വേഗത്തിലാക്കുകയും ചെയ്തു.
സെക്യൂരിറ്റി സര്‍വീസ്, അഗ്രിക്കള്‍ച്ചറല്‍ ഓപ്പറേഷന്, മലഞ്ചരക്ക് വ്യവസായം, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓയില്‍ മില്‍, ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി, പേപ്പര്‍ പ്രൊഡക്ഷന്‍, പ്രൈവറ്റ് ഫിനാന്‍ഷല്‍ ഇന്സ്റ്റിറ്റ്യൂഷന് തുടങ്ങിയ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് കൃഷ്ണന് നായര്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കും.
തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ക്കുള്ള പിഴ തുക 500 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. തുടര്‍ലംഘനങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മാതൃകയില്‍ ’ആവാസ്’ എന്ന പേരില്‍ ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും. തൊഴിലാളികള്‍ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് കൂടി ഉള്‍പ്പെടുത്തിയതാണ് ഈ പദ്ധതി. കേരളത്തില്‍ 34.37 ലക്ഷം തൊഴില്‍ അന്വേഷകരുണ്ടെന്നാണു കണക്ക് സൂചിപ്പിക്കുന്നത്. തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ വര്‍ധന ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും തൊഴില്‍ നൈപുണ്യം നേടിയ തൊഴിലന്വേഷകരുടെ എണ്ണം ആശാവഹമല്ല. നൈപുണ്യവികസനം ലക്ഷ്യമിട്ടു സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിനെ സ്റ്റേറ്റ് സ്കില്‍ ഡവലപ്മെന്റ് മിഷനായി അംഗീകരിച്ചിട്ടുണ്ട്.
തൊഴിൽ മേഖലയിൽ ശ്രദ്ധേയ മാറ്റം: മന്ത്രി ടി. പി. രാമകൃഷ്ണന്
12:29 AM Apr 30, 2017 | Deepika.com