തിരുവനന്തപുരം: കുടിവെള്ളം ഫലപ്രദമായി വിതരണം ചെയ്യാൻ ജലവിഭവമന്ത്രി മാത്യു ടി. തോമസ് വാട്ടർ അഥോറിറ്റി അധികൃതരുമായി വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, വാട്ടർ അഥോറിറ്റി എംഡി എ. ഷൈനാമോൾ, വാട്ടർ അഥോറിറ്റിയുടെ വിവിധ ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുത്തു.
വരൾച്ച രൂക്ഷമാണെങ്കിലും മിക്കവാറും എല്ലാ ജില്ലകളിലും താത്കാലിക ചെക് ഡാമുകളിലെ വെള്ളം ഉപയോഗപ്പെടുത്തിയും പന്പിംഗിൽ ക്രമീകരണം നടത്തിയും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുന്നുണ്ട്. കാസർഗോഡ്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്നത്. ഇവിടങ്ങളിലെല്ലാം വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചും ടാങ്കറിൽ ജലമെത്തിച്ചും കുടിവെള്ള വിതരണം സാധാരണ നലയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കുടിവെള്ളക്ഷാമം അത്രത്തോളം രൂക്ഷമല്ല. കൊല്ലം ജില്ലയിൽ ശാസ്താകോട്ട റിസർവോയറിലെ ജലനിരപ്പ് ഏറെ താഴ്ന്നെങ്കിലും കെഐപി കനാൽ വഴിയും ജൈക്ക പൈപ് ലൈൻ വഴിയും കുടിവെള്ളം വിതരണം ചെയ്യാൻ സാധിച്ചു. തിരുവല്ലയിൽനിന്നാണ് മന്ത്രി വീഡിയോ കോണ്‍ഫറൻസിൽ സംബന്ധിച്ചത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതു നാലു ജില്ലകളിൽ
12:29 AM Apr 30, 2017 | Deepika.com