കൊച്ചി: മതവും ജാതിയും അടക്കമുള്ള പരിഗണനകൾ പോലും പലപ്പോഴും പോലീസിന്റെ നടപടികളിൽ കടന്നുവരുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസിനു മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം. പോലീസ് സേനയിലെ അഴിമതി, ജനങ്ങളോടുള്ള മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ തുടങ്ങിയവ വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ഐഎംഎ ഹാളിൽ നടന്ന മധ്യമേഖല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മുഖ്യമന്ത്രി പോലീസിനെ വിമർശിച്ചത്. കാര്യക്ഷമമായ പോലീസിംഗാണ് നടപ്പാക്കേണ്ടത്. കേസുകളുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഗുണ്ടകളുമായി ചങ്ങാത്തം പുലർത്തുന്ന ഉദ്യോഗസ്ഥരെ നിലനിർത്താനാവില്ല. ഗുണ്ടാപ്രവർത്തനങ്ങൾ അടിച്ചമർത്തുക തന്നെ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഈ ആധുനികയുഗത്തിലും പോലീസ് സ്റ്റേഷനുകളിലെത്താൻ ജനങ്ങൾക്കു വൈമുഖ്യമുണ്ട്. അവരോടുള്ള പെരുമാറ്റമാണ് ഇതിനു കാരണം. സേന കൂടുതൽ പരിഷ്കൃതമനോഭാവത്തോടെ ജനങ്ങളോട് ഇടപെടണം. അച്ചടക്കമില്ലായ്മ പോലീസിന്റെ പ്രതിഛായ മോശമാക്കും. അതീവഗൗരവമുള്ള സാഹചര്യങ്ങളിൽ തികഞ്ഞ കരുതലോടെ മാത്രമേ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്താവൂ എന്ന് അദ്ദേഹം നിർദേശിച്ചു. യുഎപിഎ ചുമത്തുകയാണെങ്കിൽ അത് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെയായിരിക്കണം. വിവരം ഡിജിപിയെ അറിയിക്കുകയും വേണം.
ജിഷ കൊലപാതകം, നടിയെ തട്ടിക്കൊണ്ടുപോകൽ എന്നിവയിലെ അന്വേഷണം മികച്ചതായിരുന്നുവെന്ന പ്രശംസയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത്തരത്തിലുള്ള നിലവാരമാണു സേനയ്ക്കു വേണ്ടത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
പോലീസുകാരുടെ മോശം പെരുമാറ്റം വച്ചുപൊറുപ്പിക്കാനാവില്ല: മുഖ്യമന്ത്രി
12:29 AM Apr 30, 2017 | Deepika.com