മുക്കൂട്ടുതറ: തടി പിടിക്കുന്നതിനിടെ പെട്ടെന്നുണ്ടായ തളർച്ചയും ക്ഷീണവും അയ്യപ്പനെന്ന കൊമ്പനാനയുടെ അന്ത്യത്തിൽ കലാശിച്ചു. അവസാന നിമിഷവും കൈയാലയിൽ കൊമ്പുകൾ കുത്തി ചരിഞ്ഞു വീഴാതിരിക്കാൻ ആന പരമാവധി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ വൈകുന്നേരം മുക്കൂട്ടുതറ-വെൺകുറിഞ്ഞി റോഡിൽ ഓലക്കുളം ഭാഗത്താണു സംഭവം. കോഴഞ്ചേരി ചെറുകോൽ സ്വദേശി സന്തോഷിന്റെ 15 വയസുളള കൊമ്പനാണു ചരിഞ്ഞത്. പുതുപ്പറമ്പിൽ റബർ നഴ്സറിക്കടുത്ത് തടിപിടിക്കാനെത്തിയ കൊമ്പൻ ഉച്ചവരെ ജോലിയിൽ ഊർജസ്വലനായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഉച്ച കഴിഞ്ഞാണു തടി പിടിക്കാൻ കൂട്ടാക്കാതെ ആന ക്ഷീണം പ്രകടിപ്പിച്ചത്. ഇതോടെ തടിപിടിത്തം മതിയാക്കി ആനയെയുംകൊണ്ട് പാപ്പാൻ തീറ്റ നൽകാനായി അടുത്ത പറമ്പിലേക്കു പോയി. തീറ്റയുടെ അടുത്ത് എത്തി അൽപം കഴിഞ്ഞപ്പോൾ ആന കൂടുതൽ അസ്വസ്ഥത പ്രകടമാക്കിയെന്നും കുഴഞ്ഞുവീഴുന്ന നിലയിലായെന്നും പാപ്പാൻ പറയുന്നു.
സ്ഥലത്തെത്തിയ വനപാലകസംഘം ആന ചരിഞ്ഞതാണെന്നു പരിശോധിച്ചുറപ്പാക്കി. മരണം ഹൃദയാഘാതം മൂലമാകാമെന്നും ഇന്നു പോസ്റ്റ്മോർട്ടം നടത്തുന്നതോടെ കാരണം വ്യക്തമാകുമെന്നും വനപാലകർ പറഞ്ഞു.
തടി പിടിക്കാനാവാതെ കുഴഞ്ഞ ആന ചരിഞ്ഞു
12:09 AM Apr 30, 2017 | Deepika.com