മൂന്നാർ: സ്ത്രീ ജനതയെ ഒന്നടങ്കം അധിക്ഷേപിച്ച വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഫ്യൂസ് കേരള ജനത ഉൗരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാംസ്കാരിക കേരളത്തിനുതന്നെ അപമാനമായി മാറിയ മന്ത്രി മണി ഉടൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമർശത്തിനെതിരായി മൂന്നാറിൽ പൊന്പിള ഒരുമൈ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുകയും നിരന്തരം അസഭ്യവും പുലഭ്യവും പറഞ്ഞുനടക്കുന്ന മണിക്ക് അസഭ്യശ്രീമാൻ എന്ന പേരു നൽകണം. മൂന്നാറിലെ കൈയേറ്റങ്ങളെ സഹായിക്കാനായി ഇത്തരത്തിലുള്ള സംഭവങ്ങൾ മനഃപൂർവം സൃഷ്ടിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു. മണി തെറ്റുകാരനാണെന്ന് പാർട്ടി അംഗീകരിച്ചു. തെറ്റുകാരനാണെങ്കിൽ മന്ത്രിയായി എങ്ങനെയാണ് തുടരാനാവുക. പാർട്ടി ശാസിച്ച മണിയെ നിയമസഭയിൽ രണ്ടുതവണയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.
വി.എസ് പക്ഷത്തായിരുന്ന അദ്ദേഹം പിണറായി പക്ഷത്തേക്ക് വന്നതിന്റെ സമ്മാനമാണു മണിയോടുള്ള ന്യായീകരണം. ജനപിന്തുണ ഇല്ലെന്നും നാലുപേർ മാത്രമാണ് സമരം നടത്തുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം നിന്ദ്യമാണ്. താൻ എംപിയായി ഡൽഹിയിലായിരുന്നപ്പോൾ പത്തുപേർ മാത്രമായാണ് കമ്യൂണിസ്റ്റുകാർ സമരം നടത്തിയിരുന്നത്.
കൈയേറ്റത്തിനെതിരേ നടപടിയുണ്ടാകുന്പോൾ മണിക്ക് ഹാലിളകുന്നത് ആദ്യമായല്ല. സിപിഎം അനുഭാവിയായ അൽബിനെതിരേയും സഹോദരനായ എം.എം. ലംബോധരനെതിരേയും നടപടിയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഹാലിളകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനെ ഉൗളന്പാറയ്ക്ക് വിടണമെന്നു പറയുന്നവരെ എങ്ങോട്ടു വിടണമെന്ന് കേരള ജനത തീരുമാനിക്കും.
കഴിഞ്ഞ ദിവസം രാത്രി മാധ്യമങ്ങൾ ഒഴിഞ്ഞുനിന്നപ്പോൾ സമരപ്പന്തൽ ആക്രമിച്ച സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം പോലീസ് നോക്കി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിയുടെ രാജി മാത്രമാണ് യുഡിഎഫ് ലക്ഷ്യവയ്ക്കുന്നത്. രാജിവച്ചില്ലെങ്കിൽ യുഡിഎഫിന്റെ പ്രക്ഷോഭം നിയമസഭയ്ക്കകത്തും പുറത്തും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ചൊവ്വാഴ്ച കൂടുന്ന യുഡിഎഫ് യോഗം വിശദമായ തീരുമാനമെടുക്കും.
പ്രതിഷേധ യോഗത്തോടനുബന്ധിച്ച് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം മൂന്നാർ ടൗണിൽ നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, മുൻ മന്ത്രിമാരായ ഷിബു ബേബി ജോണ്, അനൂപ് ജേക്കബ്, സിഎംപി നേതാവ് സി.പി. ജോണ്, മുസ്ലീം ലീഗ് നേതാവ് കെ.എം. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിനുശേഷം സമരപ്പന്തലിലെത്തിയ ചെന്നിത്തല സമരനേതാക്കൾക്ക് വിജയാശംസകൾ നേർന്നു.
വൈദ്യുതി മന്ത്രിയുടെ ഫ്യൂസ് ജനം ഉൗരും: ചെന്നിത്തല
03:32 AM Apr 29, 2017 | Deepika.com