തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള സഹകരണ ബാങ്ക് രൂപീകരിക്കാൻ നിർദേശിക്കുന്ന പ്രഫ. എം.എസ്. ശ്രീറാം സമിതി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചു രൂപീകരിക്കുന്ന കേരള സഹകരണ ബാങ്ക് വഴി ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്കു കൂടുതൽ സേവനം നൽകാനും സഹകരണമേഖലയെ സാങ്കേതികമായി ആധുനികവത്കരിക്കാനും കഴിയുമെന്നു റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്കിന്റെ അനുമതി തേടും മുമ്പു കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണമെന്നു സമിതി ശിപാർശ ചെയ്തു.
കേരള സഹകരണ ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും ഓഡിറ്റിംഗ് അടക്കമുള്ള നിയന്ത്രണങ്ങൾ ഈ അഥോറിറ്റിക്കു കീഴിലുണ്ടാകണം.
വികസനലക്ഷ്യങ്ങൾ മുൻനിർത്തി ഓരോ ഇടപാടുകാരനും സുരക്ഷിതവും സുതാര്യവുമായ ബാങ്കിംഗ് എന്നതാണു കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കാഴ്ചപ്പാട്. ബാങ്കിംഗ് സാധാരണക്കാരനും ലഭ്യമാകാൻ സംസ്ഥാ നത്ത് അയ്യായിരത്തോളം ഇടപാടുകളുടെ പോയിന്റ് (ശാഖകൾ) ഉണ്ടാകണമെന്നാണു സമിതിയുടെ മറ്റൊരു പ്രധാന ശിപാർശ.
ഈ ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക സഹകരണ ബാങ്കുകളെ കൂടുതൽ കരുത്തുറ്റ താക്കാം. നിക്ഷേപം, വായ്പ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങൾ പ്രാഥമിക ബാങ്കുകൾ സ്വന്തം നിലയിൽ നല്കുക, ആധുനിക ബാങ്കിംഗ് സേവനങ്ങളും നവ സാമ്പത്തിക ഉത്പന്നങ്ങളും കേരള സഹകരണ ബാങ്കിലൂടെ പ്രാഥമിക ബാങ്കുകളുടെ ഉപയോക്താക്കളിൽ എത്തിക്കുക എന്ന ദ്വിമുഖതന്ത്രമാണു നിർദേശി ക്കുന്നത്.
പ്രാഥമിക ബാങ്കുകളുമായി കേരള ബാങ്ക് മത്സരിക്കരുത്. പ്രഫഷണൽ വൈദഗ്ധ്യമുള്ള ജീവനക്കാരും പ്രഫഷണൽ സമീപനവും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങളും നവീനങ്ങളായ ബാങ്കിംഗ് ഉല്പന്നങ്ങളും കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സവിശേഷതയായിരിക്കണം. ഇതിനായി കേരള സഹകരണ നിയമത്തിലും ചട്ടത്തിലും അവശ്യം വേണ്ട ഭേദഗതികൾ വരുത്തേണ്ടതുണ്ട്.
റിസർവ് ബാങ്ക്, നബാർഡ് എന്നിവയിൽ നിന്നു തത്വത്തിലുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണം. ഇതിനു മുമ്പു സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ഉണ്ടാകണം. തുടർന്ന് നിയമനിർമാണം നട ത്തണം.
ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകളുടെ മുഴുവൻ ബിസിനസും പ്രാഥമിക ബാങ്കുകളെ മാത്രം ആശ്രയിച്ചുള്ളതല്ല. വ്യക്തിഗതവും വായ്പേതര സംഘങ്ങളിൽ നിന്നുള്ളതുമായ ബിസിനസുകൾ അവിടെയുണ്ട്. അതിനാൽ കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബിസിനസ് പൂർണമായും ഫെഡറൽ രീതിയിൽ ആകേണ്ടതില്ല. കേരളത്തിലെ സഹകരണ സംഘങ്ങളിലെ എല്ലാ അംഗങ്ങൾക്കും ഉപയോക്താക്കൾക്കും നേരിട്ട് ബാങ്കിംഗ് സേവനങ്ങൾ നൽകാൻ കഴിയണം.ത്രിതല സംവിധാനത്തിലെ ഒരുതലം ഒഴിവാക്കുന്നതിലൂടെ ചെലവിനത്തിൽ വലിയ കുറവുണ്ടാകും.
കേരള ബാങ്ക് സഹകരണ മേഖലയിൽ തന്നെ നിലനിൽക്കുകയും എല്ലാവിധ ബാങ്കിംഗ് നിയമങ്ങളും പാലിക്കുന്ന മറ്റ് ബാങ്കുകളുടേതിനു സമാനമായ പ്രവർത്തനങ്ങൾ നടത്തുകയും വേണം. ചെറുകിട വാണിജ്യ വ്യവസായ ബാങ്കിംഗ്, കോർപറേറ്റ് ബാങ്കിംഗ്, കണ്സോർഷ്യം ലെൻഡിംഗ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധന വിനിമയം, വിദേശ നിക്ഷേപം തുടങ്ങി വൻകിട ബാങ്കിംഗ് സേവനങ്ങൾ കേരള ബാങ്ക് നിർവഹിക്കണം.
ബിസിനസ് താല്പര്യങ്ങൾക്കു വിഘാതമാകാത്ത രീതിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്നു വികസന പദ്ധതികളിൽ പങ്കാളിത്തം വഹിക്കാൻ കേരള കോ-ഓപ്പറേറ്റീവ് ബാങ്കിനു കഴിയണം.
റീജണൽ ഡയറക്ടർ ബോർഡുകളോടെ മൂന്നു റീജണൽ ഓഫീസുകൾ അതാതു റീജണുകളിലെ അംഗങ്ങളിൽനിന്നു തെരഞ്ഞെടുത്തു പ്രവർത്തിക്കണം. പ്രാദേശിക താത്പര്യം സംരക്ഷിക്കാൻ ഇതുമൂലം കഴിയും. കൂടാതെ കേന്ദ്ര ഓഫീസും കേന്ദ്ര ഡയറക്ടർ ബോർഡും ഉണ്ടായിരിക്കും. കേന്ദ്ര ഓഫീസ് നവീനമായ ബാങ്കിംഗ് ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും സൃഷ്ടി, പ്രത്യേക ബിസിനസ് ചാനലുകൾ, മൂല്യവർധിത സേവനങ്ങൾ, മാനേജ്മെന്റ് എന്നിവ നിർവഹിക്കണം.
സംയോജനത്തിലൂടെ രൂപീകരിക്കുന്ന ബാങ്കിലേക്കു പ്രാഥമിക സംഘങ്ങളിൽനിന്നുള്ള മൂലധനം ലയിപ്പിക്കും. ജില്ലാ ബാങ്കുകളിലെ സ്റ്റാറ്റ്യൂട്ടറി റിസർവുകൾ അതാതു ജില്ലകളിലെ പ്രാഥമിക ബാങ്കുകളുടെ ഷെയറുകളാക്കി ആനുപാതിക അടിസ്ഥാനത്തിൽ കണക്കാക്കി ലയിപ്പിക്കും. എല്ലാ വിഭാഗം സഹകരണ സംഘങ്ങൾക്കും ബാങ്കിൽ അംഗത്വം അനുവദിക്കാവുന്നതാണ്.
കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ സംയോജിപ്പിക്കണം. ജീവനക്കാരെ കുറയ്ക്കില്ല. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള പരിശീലനം നൽകണം. എന്നാൽ, ജീവനക്കാരെ ആവശ്യത്തിനനുസരിച്ചു പുനഃക്രമീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
സമിതി ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. സമിതി ശിപാർശകളിൽ സർക്കാരാണ് ഇനി തീരുമാനമെടുക്കേണ്ടത്.
കേരള ബാങ്ക് രൂപീകരണ റിപ്പോർട്ട് സമർപ്പിച്ചു
03:32 AM Apr 29, 2017 | Deepika.com