തിരുവനന്തപുരം: സംസ്ഥാനം പുതുതായി രൂപീകരിക്കുന്ന കേരള സഹകരണ ബാങ്ക് നൽകുന്ന സേവനങ്ങൾക്ക് അമിതമായ ഫീസുകളോ സർവീസ് ചാർജുകളോ ഏർപ്പെടുത്താൻ പാടില്ലെന്നു ശ്രീറാം സമിതി ശിപാർശ. ബാങ്കിന്റെ പ്രവർത്തനം ഉപയോക്തൃ കേന്ദ്രീകൃതമായിരിക്കണം. സാമ്പത്തിക ഉല്പന്നങ്ങൾക്ക് മാത്രം പലിശ ഈടാക്കി ബാങ്കിനു പ്രവർത്തിക്കാൻ കഴിയണം.
എസ്ബിഐ അടക്കമുള്ള ദേശസാൽകൃത ബാങ്കുകൾ അമിത ചാർജ് ഈടാക്കുന്നെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണു ശിപാർശ. ഘട്ടംഘട്ടമായുള്ളതും വികേന്ദ്രീകൃതവുമായ സംയോജന നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഒന്നര വർഷത്തോളമെടുക്കും.
സാങ്കേതികവിദ്യാ സംയോജനം, പ്രവർത്തനങ്ങളുടെ സംയോജനം , സാമ്പത്തിക ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും നിയമപരമായ സംയോജനം, മനുഷ്യവിഭവ ശേഷി സംയോജനം എന്നിങ്ങനെ നാലു ഘട്ടങ്ങളായാണു ലയനം നടത്തേണ്ടത്. സംയോജനത്തിന് ആറു ത്രൈമാസ നടപടി പട്ടികയാണു തയാറാക്കിയിട്ടുള്ളത്. അതായത് 18 മാസം. ഏഴാമത്തെ ത്രൈമാസം മുതൽ 15 ബാങ്കുകൾ സംയോജിച്ച് ഒരു ബാങ്കായി പ്രവർത്തനമാരംഭിക്കാൻ കഴിയണം. ഈ ആവശ്യങ്ങൾക്കായി 1000 കോടി രൂപയുടെ ബജറ്റ് വിഹിതം ദീർഘകാല കടമായോ ഗ്രാന്റായോ അനുവദിക്കേണ്ടതുണ്ട്.
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും പദ്ധതി ഉപദേശക ബോർഡും രൂപീകരിക്കണം. ജില്ലാ സഹകരണ ബാങ്ക് തലത്തിൽ സംയോജനത്തിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ആയതിനായി സാമ്പത്തിക- സാമ്പത്തികേതര ആസ്തികൾ സംയോജിപ്പിക്കുന്നതിനായി ഒരു സ്പെഷൽ ഓഡിറ്റ് 2017 മാർച്ച് 31 കണക്കുകൾ അടിസ്ഥാനപ്പെടുത്തി നടത്തുകയും ചെയ്യണം.
കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുമായി പ്രാഥമിക ബാങ്കുകളുടെ കോർ ബാങ്കിംഗ് സംവിധാനം ഏതെല്ലാം രീതിയിൽ ബന്ധപ്പെടുത്താമെന്നു പഠിക്കുകയും അതിനായി സമാന്തര പ്രവർത്തനങ്ങൾ നടത്തുകയും വേണം.
കേരള സഹകരണ ബാങ്ക് : അമിത ഫീസോ സർവീസ് ചാർജോ ഈടാക്കാൻ പാടില്ല
03:32 AM Apr 29, 2017 | Deepika.com