കൊച്ചി: മലയാള മണ്ണിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കിരീടമെത്തിച്ച ക്യാപ്റ്റന്‍ ടി.കെ.എസ്. മണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വ്യാഴാഴ്ച രാത്രി അന്തരിച്ച ക്യാപ്റ്റന്‍ മണിയുടെ മൃതദേഹം ഇന്നലെ രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള, മകന് അരുണിന്റെ ഫ്ളാറ്റിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
രണ്ടു മണിക്കൂറോളം അവിടെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, സെക്രട്ടറി സഞ്ജയ് കുമാര്‍,എസ്. ശര്‍മ എംഎല്‍എ, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ഡൊമിനിക് പ്രസന്റേഷന്, കെ. ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്, എ.എം. യൂസഫ്, സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജി. കിഷോര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പൊതുജനങ്ങളും കായിക പ്രേമികളുമായി നിരവധിപേര്‍ കേരളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെ അവസാനമായി ഒരു നോക്കു കാണാനെത്തി. മണിക്കൊപ്പം കളിച്ച സഹതാരങ്ങളും കോച്ചുമാരും മണിയെ യാത്രയാക്കാനെത്തിയിരുന്നു. ഉച്ചയോടെ ഇടപ്പള്ളി പോണേക്കര ശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കേരളത്തിന്റെ പ്രിയ ക്യാപ്റ്റനു വിട
03:32 AM Apr 29, 2017 | Deepika.com