കൊച്ചി: റോഡ് സുരക്ഷയ്ക്ക് നിർണായകമായ സ്പീഡ് ഗവർണർ നയം നടപ്പാക്കുന്നതിൽ കേരളം തുടർച്ചയായി വീഴ്ച വരുത്തുകയാണെന്നു ദേശീയ റോഡ് സേഫ്റ്റി കൗണ്‍സിൽ അംഗവും രാജ്യാന്തര റോഡ് സുരക്ഷാ വിദഗ്ധനുമായ ഡോ. കമൽ സോയി.
അംഗീകാരവും ഗുണമേന്മ സർട്ടിഫിക്കറ്റുമില്ലാത്ത സ്പീഡ് ഗവർണറുകളുടെ ഉപയോഗം സംസ്ഥാനത്തെ വാഹനങ്ങളിൽ വർധിച്ചുവരുന്നതായും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സ്പീഡ് ഗവർണറുകൾ എംഐഎസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കുന്നതു മൂലം ക്രമക്കേട് പരിശോധിക്കാൻ ഗതാഗതവകുപ്പ് അധികൃതർക്ക് കഴിയുന്നില്ല.
സീരിയൽ നന്പറും മോഡൽ നന്പറും ഒന്നും സൂക്ഷിക്കാറുമില്ല. അംഗീകാരമില്ലാത്ത വേഗനിയന്ത്രണ സംവിധാനത്തിന് ഔദ്യോഗിക മുദ്ര ചാർത്തുകയാണ് സംസ്ഥാന ഗതാഗതവകുപ്പ് ചെയ്യുന്നത്. മാർഗനിർദേശങ്ങളെ ക്കുറിച്ചുള്ള അജ്ഞത മൂലം വ്യാജ സ്പീഡ് ഗവർണർ ഘടിപ്പിച്ച വാഹനങ്ങൾക്കുപോലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നു.
ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ അപകടമരണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. 2014 ൽ 4,000 അപകടമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2015 ൽ ഇത് 4,196 ആയി. 40 മുതൽ 50 ശതമാനം വരെ അപകടങ്ങൾക്കു കാരണം അമിതവേഗമാണെന്നും കണക്കുകൾ തെളിയിക്കുന്നു. സംസ്ഥാനങ്ങളിൽ സ്പീഡ് ഗവർണർ കാര്യക്ഷമമായി നടപ്പാക്കുന്നതു സംബന്ധിച്ച് ത്രൈമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നും ഡോ. കമൽ ചൂണ്ടിക്കാട്ടി.
സ്പീഡ് ഗവർണർ നയം: കേരളം വീഴ്ച വരുത്തിയെന്നു ദേശീയ സുരക്ഷാ കൗണ്‍സിൽ അംഗം
03:32 AM Apr 29, 2017 | Deepika.com