തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപയുടെ സഹായ മെത്രാനായി അഭിഷിക്തനായ മാർ തോമസ് തറയിൽ വിശ്വാസികളുടെ ആത്മീയ വളർച്ചയെ കൂടുതൽ സഹായിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കൊല്ലം-ആയൂർ, അമ്പൂരി, തിരുവനന്തപുരം ഫൊറോനകളുടെ ആഭിമുഖ്യത്തിൽ ലൂർദ് ഫൊറോനാ പള്ളിയിൽ മാർ തോമസ് തറയിലിനു നല്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലയിൽ പ്രവർത്തനത്തിനായി മാർ തോമസ് തറയിലിനെ നിയോഗിച്ചതോടെ ഈ മേഖലയിലെ സീറോ മലബാർ വിശ്വാസികൾക്ക് കൂടുതൽ ആത്മീയ ഉണർവുണ്ടാകും. വരൾച്ച നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഭൂമിയെ പരിപാലിക്കുകയും നിലനിർത്തുകയുമെന്നതു പരമപ്രധാനമാണ്. ഇത്തരം കാര്യങ്ങളിൽ സഭയുടെയും ഇടപെടലുകൾ ഉണ്ടാവണം. സങ്കീർണമായ കേരളത്തിന്റെ അവസ്ഥയിൽ പുതിയ കാഴ്ചപ്പാടുകൾ വച്ച് വിലയിരുത്തി മുന്നോട്ടുപോകാൻ കഴിയണമെന്നും ധന മന്ത്രി അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി.
ലൂർദ് ഫൊറോനാ വികാരി ഫാ. ജോസ് വിരുപ്പേൽ സ്വാഗതവും പാസ്റ്ററൽ കൗണ്സിൽ അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആനിത്തോട്ടം നന്ദിയും പറഞ്ഞു. അമ്പൂരി ഫൊറോനാ വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിൽ, കൊല്ലം-ആയൂർ ഫൊറോനാ വികാരി ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്വീകരണ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നല്കുന്ന പദ്ധതിയുടെയും കാൻസർ ഭേദപ്പെട്ട് ഇപ്പോൾ സ്കൂളുകളിൽ പഠനം നടത്തുന്ന കുട്ടികൾക്ക് അവരുടെ പൂർണ പഠനച്ചെലവ് വഹിക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനം മാർ തോമസ് തറയിൽ നിർവഹിച്ചു.
മാർ തോമസ് തറയിലിനു തിരുവനന്തപുരത്തു സ്വീകരണം നൽകി
03:07 AM Apr 29, 2017 | Deepika.com