കോട്ടയം: ബംഗളുരു ധർമാരാം വിദ്യാക്ഷേത്രം റെക്്ടറുടെ ചുമതലയിൽനിന്ന് റവ.ഡോ. തോമസ് ഐക്കര (81) വിരമിച്ചു. ധർമാരാമിൽ ഫിലോസഫി, തിയോളജി പ്രഫസർ (1974-78), സിഎംഐ പ്രിയോർ ജനറാൾ (1978-84), കോട്ടയം പ്രൊവിൻഷ്യാൾ (1984-87), ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് (1990-97), സിആർഐ പ്രസിഡന്റ് (1978-83) തുടങ്ങിയ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റോമിലെ ചാവറ മതാന്തര പഠനകേന്ദ്രം ഡയറക്്ടർ, പരിയാരം സിഎസ്ആർ ഡയറക്്ടർ, ഭാരതത്തിലെ സമർപ്പിതരുടെ സംഘടനയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. റോമിലെയും ബാംഗളൂരിലേയും മതാന്തര പഠനകേന്ദ്രങ്ങൾ, ജേർണൽ ഓഫ് ധർമ പ്രസിദ്ധീകരണം, ദർശന ഇൻസ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി വാർധ, സീറോ മലബാർ റിലിജിയസ് കോണ്‍ഫറൻസ്, സിഎസ്ആർ പരിയാരം, കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം തുടങ്ങിയവ റവ.ഡോ. തോമസ് ഐക്കരയുടെ നേതൃത്വത്തിൽ ആരംഭിച്ചവയാണ്.
രാഷ്ട്രദീപിക കന്പനി രൂപവത്കരണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള റവ.ഡോ. തോമസ് ഐക്കര 1987 മുതൽ 1990 വരെ ദീപിക മാനേജിംഗ് എഡിറ്ററും ഏതാനും വർഷം രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനുമായിരുന്നു. പാലാ മുത്തോലി ഐക്കര പരേതരായ പോത്തൻ ജോസഫിന്റെയും എലിസബത്തിന്റെയും പുത്രനാണ്. 1964ൽ പൗരോഹിത്യം സ്വീകരിച്ചു. ബൽജിയം ലൂവെയ്ൻ സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിലും ഓക്സ്ഫഡിൽനിന്ന് ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
റവ.ഡോ. തോമസ് ഐക്കര ധർമാരാമിൽനിന്നു വിരമിച്ചു
03:07 AM Apr 29, 2017 | Deepika.com