മുഹമ്മ: സഹോദരനോടും കൂട്ടുകാർക്കുമോപ്പം വേന്പനാട്ടുകായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാർഡിൽ കുന്നേപ്പാടം പോട്ടേവെളിയിൽ ബിന്ദുമോന്റെയും ഗീതയുടെയും മകൻ ബിജുലാൽ(14) ആണ് മരിച്ചത്.
കോമളപുരം ലൂഥർ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥിയാണ്. കൂടെയുണ്ടായിരുന്ന ഇരട്ടയിലൊരാളായ ഒന്പതാംക്ലാസ് വിദ്യാർഥി ബിനുലാലിനെ അവശനിലയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നു വടക്കനാര്യാട് ഷണ്മുഖം ബോട്ടുജെട്ടിക്കു സമീപമാണ് അപകടം. ഇവരുൾപ്പടെ 10 വിദ്യാർഥികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
ഇതിൽ ബിജുലാൽ നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് സഹോദരൻ ബിനുലാൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അവശനായി ബിനുലാൽ മുങ്ങിതാഴ്ന്നപ്പോൾ കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസി സജി രക്ഷിക്കുകയായിരുന്നു. ബിനുലാൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മറ്റുസഹോദരങ്ങൾ: ബിന്ദുജ, ബിനുജ.
വേന്പനാട്ടു കായലിൽ വിദ്യാർഥി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരൻ ഗുരുതരാവസ്ഥയിൽ
02:55 AM Apr 29, 2017 | Deepika.com