തൃശൂർ: സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ‘നാളെയുടെ നേതാവ്’ (ലീഡർ ഓഫ് ടുമോറോ) മത്സരത്തിൽ മലയാളിയായ ആദർശ് ചുങ്കത്തിന് അംഗീകാരം. 109 രാജ്യങ്ങളിലെ 350 യൂണിവേഴ്സിറ്റികളിൽനിന്ന് പ്രാഥമിക റൗണ്ടിൽ വിജയികളായ ആയിരം മത്സരാർഥികളിൽനിന്നാണ് ‘വിംഗ്സ് ഓഫ് എക്സലൻസ്’ അവാർഡിനായി ആദർശ് തെരഞ്ഞെടുക്കപ്പെട്ടത്.
‘എ ന്യൂ മാനിഫെസ്റ്റോ ഫോർ എഡ്യൂക്കേഷൻ’ എന്ന തന്റെ ഗവേഷണ പ്രബന്ധമാണ് ആദർശിന് ഈ അംഗീകാരം നേടിക്കൊടുത്തത്. തിങ്കളാഴ്ച മുതൽ മേയ് ഏഴുവരെ സ്വിറ്റ്സർലൻഡിൽ നടക്കുന്ന 47-ാമത് ആഗോള സിമ്പോസിയത്തിൽ ആദർശ് പങ്കെടുക്കും. രാഷ്ട്രനേതാക്കൾ, വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ, നോബൽ സമ്മാന ജേതാക്കൾ തുടങ്ങിയ അറുനൂറിലേറെ പ്രതിഭകളുമായി ആശയവിനിമയം നടത്തും.
ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിഎ ഓണേഴ്സ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദർശ് അന്തർദേശീയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ കരസ്ഥമാക്കി അമേരിക്കയിലും ജപ്പാനിലും ഉപരിപഠനം പൂർത്തിയാക്കി. 2015 ൽ പാക്കിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
അനുഷ്ഠാന കലയായ മുടിയേറ്റിനു യുനെസ്കോ പൈതൃക അംഗീകാരം നേടിക്കൊടുത്ത ഗവേഷണ പദ്ധതിയിൽ ഡോ. സി.കെ. തോമസ്, മീന പോൾ എന്നിവരോടൊപ്പം മകനായ ആദർശ് ഭാഗഭാക്കായിരുന്നു. യുജിസിയുടെ ജൂണിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ ആദർശ് ഗവേഷണത്തിനുള്ള തയാറെടുപ്പിലാണ്.
ആദർശ് ചുങ്കത്തിന് രാജ്യാന്തര അംഗീകാരം
02:40 AM Apr 29, 2017 | Deepika.com