തിരുവനന്തപുരം: ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് പഴയ നിയമസഭാ ഹാളിൽ ഇന്നലെ നിയമസഭാ സമ്മേളനം നടന്നപ്പോൾ അതൊരു ഓർമപുതുക്കൽ വേളയായി. പുതിയ നിയമസഭാ മന്ദിരത്തിലുള്ളപോലെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും പഴയകാല നിയമസഭാ പ്രവർത്തനങ്ങളുടെ അയവിറക്കൽ വേദിയായി സെക്രട്ടേറിയറ്റിലെ നിയമസഭാ ഹാൾ.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് മുതലിങ്ങോട്ട് സംസ്ഥാനത്തെ നയിച്ച പ്രഗത്ഭരായ ഭരണകർത്താക്കൾ നിയമനിർമാണം നടത്തിയ സഭയിൽ നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ കഴിഞ്ഞപ്പോൾ ഇപ്പോഴത്തെ സാമാജികർക്ക് ആഹ്ളാദം.
പഴയ നിയമസഭാ ഹാളിൽ 8.30 ന് ചോദ്യോത്തര വേളയോടെ സഭാനടപടികൾ ആരംഭിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ഒഴിവാക്കി. ശൂന്യവേളയുടെ സമയത്ത് മുഖ്യമന്ത്രിയുടേയും കക്ഷി നേതാക്കളുടേയും പ്രസംഗവും തുടർന്ന് 2017-ലെ മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ അവതരണവും നടന്നു.
ചരിത്രത്തിന്റെ ഗന്ധം പകർന്നുനല്കുന്ന അന്തരീക്ഷമാണിപ്പോളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആദ്യ കേരള നിയമസഭാ സ്പീക്കർ ആർ. ശങ്കരനാരായണൻ തമ്പിയും മുഖ്യമന്ത്രി ഇ.എം.എസും ഉൾപ്പെടെയുള്ള മഹദ് വ്യക്തികളുടെ ചിന്തകളാൽ സമ്പുഷ്ടമാണ് ഈ സഭ. 1888 മാർച്ച് 30 ന് ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ കൗണ്സിൽ തിരുവിതാംകൂറിൽ രൂപീകരിച്ചു. ഈ കൗണ്സിൽ 30 സിറ്റിംഗുകളും നടത്തി. 1904-ൽ ശ്രീമൂലം പ്രജാസഭ സ്ഥാപിതമായി . വിജെടി ഹാളിലായിരുന്നു ശ്രീമൂലം പ്രജാ സഭയുടെ ആദ്യസമ്മേളനം.
ഒന്നാം നിയമസഭ നിയമനിർമാണത്തിൽ ചരിത്രം സൃഷ്ടിച്ചു. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ നിയമനിർമാണങ്ങളിലൂടെ സാധിച്ചു. വികസനത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയാത്തവർ ഇപ്പോഴുമുണ്ട്. അവർക്കുകൂടി വികസനത്തിന്റെ ഗുണഫലം ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. വികസന അജൻഡകളും കാഴ്ചപ്പാടുകളും മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുവേണം ഭരണപക്ഷം മുന്നോട്ടുപോവേണ്ടതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നല്ല ഭരണം- അതായിരിക്കണം സർക്കാരിന്റെ മുദ്രാവാക്യം. ഭരണപക്ഷവും പ്രതിപക്ഷവും ചേരുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത്. നിയമസഭയിൽ ഉയരുന്ന ശബ്ദം ജനങ്ങളുടെ വികാരമാണ്. ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്. രാഷ്ട്രീയ പാർട്ടികൾ സ്വയംവിമർശനത്തിനു വിധേയമാകണം. വികസനകാര്യങ്ങളിൽ സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മലയാളിയുടെ ജീവിതത്തെ ഹൃദയപക്ഷത്തു പ്രതിഷ്ടിച്ചു മുന്നേറിയ പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളതെന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. അതിനാലാണു രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞത്. കേരളം മുന്നേറിയത് വിവേചനങ്ങളുടേയും അടിച്ചമർത്തലുകളുടേയും നാളുകളിലൂടെയാണ്. രാജഭരണത്തോടും ദിവാൻ ഭരണത്തോടും ഏറ്റുമുട്ടിയാണ് പുതിയ വഴികളിലേയ്ക്കു സഞ്ചരിച്ചതെന്നും വി.എസ് പറഞ്ഞു.
പഴയ നിയമസഭാ മന്ദിരത്തിൽ മന്ത്രിയായും എംഎൽഎ ആയും 28 വർഷം പ്രവർത്തിക്കാൻ സാധിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ സാമാജികൻ എന്ന നിലയിൽ പഠനക്കളരിയായിരുന്നു ഈ മന്ദിരം. വർഷത്തിൽ ഒരു തവണ എങ്കിലും ഈ മന്ദിരത്തിൽ വീണ്ടും സമ്മേളനം ചേരണം.
ഐടി, ടൂറിസം മേഖലകളിൽ കേരളത്തിനു വേണ്ട മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കണം. സമവായത്തോടെ ഉള്ള പ്രവർത്തന ശൈലി സ്വീകരിക്കണം. പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹിഷ്ണുതയാണ് ആവശ്യം. മറ്റുള്ളവർ പറയുന്നതിൽ ശരിയുണ്ടെങ്കിൽ അംഗീകരിക്കണം. തെറ്റുണ്ടെങ്കിൽ അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്നലെകളിലെ ചരിത്രം നമുക്ക് കരുത്ത് പകർന്നു നല്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ നിയമസഭാ ഹാളിന്റെ സന്ദർശക ഗാലറിയിലിരുന്ന് അന്നത്തെ പ്രഗത്ഭ നിയമസഭാ സാമാജികരുടെ പ്രസംഗങ്ങൾ കേട്ടത് ഇപ്പോഴും ഓർമയിൽ തങ്ങിനില്ക്കുന്നു. ഒന്നാം കേരള സർക്കാർ ആയിരക്കണക്കിനു ആളുകളുടെ കൈവശമിരുന്ന ഭൂമി ലക്ഷക്കണക്കിനു ആളുകൾക്കായി വീതിച്ചു നല്കാൻ കഴിഞ്ഞത് ഭൂപരിഷ്കരണ നിയമത്തിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമനിർമാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ശ്രമിക്കണമെന്നു കേരള കോൺഗ്രസ് -എം നേതാവ് കെ.എം. മാണി അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുമ്പ് നിയമസഭയിലേക്ക് എത്തിയപ്പോൾ പാർലമെന്ററി പഠനം ആരംഭിച്ചത് ഈ നിയമസഭാ ഹാളിൽ നിന്നുമാണ്. പലപ്പോഴും നിയമസഭയിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടുതൽ സമയവും ചെലവിടുന്നത്. കൂടുതൽ നിയമനിർമാണങ്ങൾ നടത്തി മാറ്റങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിയണമെന്നും മാണി കൂട്ടിച്ചേർത്തു.വിവിധ കക്ഷിനേതാക്കളായ എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, ഒ. രാജഗോപാൽ,പി.സി. ജോർജ് തുടങ്ങിയവരും പ്രസംഗിച്ചു.
ജനങ്ങൾ പോലീസിനെ കാണുന്നത് ഭയപ്പാടോടെ: സ്പീക്കർ
തിരുവനന്തപുരം: സാധാരണ ജനങ്ങൾ ഇന്നും പോലീസിനെ ഭയപ്പാടോടെയാണ് കാണുന്നതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി പഴയ നിയമസഭാ മന്ദിരത്തിൽ ചേർന്ന പ്രത്യേക സഭാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ പാരമ്പര്യമുള്ള പോലീസ് സമ്പ്രദായത്തെ ജനകീയ പോലീസ് ആക്കാനുള്ള ശ്രമം ആരംഭിച്ചത് ആദ്യ കേരള സർക്കാരാണ്. എന്നാൽ, ഇന്നും ജനങ്ങൾക്കു പോലീസിനെ ഭയപ്പാടോടെ കാണേണ്ടി വരുന്നതു ദുഃഖകരമാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഡിജിപിയേയും മറ്റ് ഉദ്യോഗസ്ഥരേയും കാണാൻ കഴിയുമെങ്കിലും അതിന് താഴേക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങൾ ഇന്നും ഭയപ്പാടോടെയാണ് കാണുന്നത്. ഇത് നിർഭാഗ്യകരമാണ്.
ജനാധിപത്യത്തിന്റെ വികാസപ്രക്രിയയിൽ നിർണായക പങ്ക് വഹിക്കേണ്ട വിഭാഗത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന ആവശ്യമാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
അറുപതാണ്ടിന്റെ ഓർമ ഉണർത്തി പഴയ നിയമസഭാഹാളിലെ സമ്മേളനം
02:45 AM Apr 28, 2017 | Deepika.com