ആലപ്പുഴ: ഐക്യകേരളത്തിലെ ആദ്യ നിയമസഭയിൽ തന്റെ ഇടം ഇടതുവശത്തെ രണ്ടാമത്തെ കസേരയായിരുന്നുവെന്നു ഗൗരിയമ്മ ഓർമിക്കുന്നു. തന്നെ ആദരിക്കാൻ മുഖ്യമന്ത്രിയും സ്പീക്കറുമുൾപ്പടെയുള്ളവർ ആലപ്പുഴയിൽ തന്റെ വീട്ടിൽ എത്തുന്നതിനിടെയാണു പഴയ ഓർമകൾ ഗൗരിയമ്മ അയവിറക്കിയത്.
പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവരോടായിരുന്നു സ്മരണ പുതുക്കൽ. ആദ്യനിയമസഭാ യോഗം ചേർന്നതിന്റെ 60-ാം വാർഷികമായിരുന്നു ഇന്നലെ. ഇക്കാര്യവും അതിന്റെ സ്മരണയ്ക്കായി നിയമസഭാ സമ്മേളനവും പഴയ സഭയിലാണു നടത്തിയതെന്നു മന്ത്രി സുധാകരൻ പറഞ്ഞപ്പോഴായിരുന്നു പഴയ സ്മരണകൾ ഗൗരിയയമ്മ അയവിറക്കിയത്. മൂന്നരയായപ്പോൾതന്നെ ആദരിക്കൽ ചടങ്ങിന്റെ പ്രധാന സംഘാടകരിൽ ഒരാളായ വ്യവസായമന്ത്രി എ.സി. മൊയ്തീനെത്തി. സ്ഥലത്തെ കാര്യങ്ങളെല്ലാം നോക്കിയ മന്ത്രി തിരക്കിനിടയിൽനിന്നു മാറിയപ്പോഴേക്കും ഭക്ഷ്യമന്ത്രി പി. തിലോത്തമനെത്തി. അകത്തെ മുറിയിൽ മന്ത്രിയും ഗൗരിയമ്മയും ഇരിക്കുന്നതിനിടെയാണു പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തിയത്. അടുത്തുള്ള കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞെങ്കിലും ഗൗരിയമ്മയും മുഖ്യമന്ത്രിയും സ്പീക്കറും മാത്രമിരുന്നാൽ മതിയെന്നും തനിക്കു കസേര വേണ്ടെന്നും ഗൗരിയമ്മയെ അറിയിച്ചു. ഗൗരിയമ്മയുടെ തൊട്ടടുത്തായി അദ്ദേഹം നിലയുറപ്പിച്ചു.
അധികം താമസിയാതെ തുറമുഖ്യമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറുമെത്തി. സ്ഥിരം വരുന്നവരിൽ ഒരാളായിരുന്നു സുധാകരനെന്നും തനിക്കു മകനെപ്പോലെയാണെന്നും ഗൗരിയമ്മ എല്ലാവരോടുമായി പറഞ്ഞു. സംഭാഷണം മുറുകുന്നതിനിടെ എല്ലാവർക്കും മീൻകറി തയാറാക്കിയിട്ടുണ്ടെന്നും അതു കഴിച്ചിട്ടേ പോകാവൂ എന്നും ഗൗരിയമ്മ ഓർമിപ്പിച്ചു. പഴയകാലത്തു നേതാക്കളൊക്കെ വരുന്പോൾ കരിമീൻ കറി പതിവായിരുന്നുവെന്നും ഗൗരിയമ്മ ഓർത്തെടുത്തു. ഇതിനിടെ മുഖ്യമന്ത്രി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയെന്ന അറിയിപ്പുണ്ടായി. അപ്പോൾതന്നെ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളായി. അണിയിക്കാൻ പഞ്ഞിയിലുള്ള ചുവന്നഹാരം തയാറാക്കിയിരുന്നു. എത്താൻ ഇനിയും സമയമുണ്ടെന്നും ഗൗരിയമ്മ ഇരുന്നോളാൻ മന്ത്രി സുധാകരൻ പറഞ്ഞു.
4.15നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എത്തി അൽപ്പനേരം കുശലം പറച്ചിൽ. അപ്പോഴേക്കും നാലരയായി. മുഖ്യമന്ത്രിയുടെ വരവും. രക്തഹാരം കൈയിൽ പിടിച്ചു ഗൗരിയമ്മ മുഖ്യമന്ത്രിയെ അണിയിക്കാൻ തയാറെടുത്തുനിന്നു. മുഖ്യമന്ത്രി അടുത്തെത്തി മാലയിടാൻ തുടങ്ങുന്പോഴേക്കും മുഖ്യമന്ത്രിയും മാലയിൽ പിടിച്ചു ഗൗരിയമ്മയെ അണിയിക്കാൻ നോക്കിയതു കൂടിയിരുന്നവരിൽ ചിരിപടർത്തി. കരിമീൻ കറിയും മറ്റും തയാറാക്കിയിട്ടുള്ളത് ഗൗരിയമ്മ മുഖ്യമന്ത്രിയെയും അറിയിച്ചു. കഴിച്ചിട്ടേ പോകാവു എന്ന അഭ്യർഥനയിൽ മുഖ്യമന്ത്രി തലകുലുക്കി. പിന്നാലെ ഇപ്പോൾ കരിമീൻ ആന്ധ്രയിൽ നിന്നാണല്ലോ കൂടുതലും വരുന്നതെന്നായി ചോദ്യം. നല്ല കരിമീൻ തണ്ണീർമുക്കത്തു കിട്ടുമെന്നു മന്ത്രി തിലോത്തമൻ. അപ്പോഴും ആലപ്പുഴ കരിമീൻ തന്നെ രുചിയിൽ കേമനെന്നു ഗൗരിയമ്മയും വ്യക്തമാക്കി.
മന്ത്രിമാർ ഒഴികെയുള്ളവർക്കെല്ലാം ചായയും മറ്റും തയാറാക്കിയിട്ടുണ്ടെന്നു പറഞ്ഞ ഗൗരിയമ്മ അതെല്ലാവർക്കും നൽകാൻ പിന്നോക്കവിഭാഗ വികസന കോർപറേഷൻ ചെയർമാനായ സംഗീത് ചക്രപാണിക്കു നിർദേശവും നൽകിയ ശേഷമാണ് എല്ലാവരെയും കൂട്ടി ചായ കുടിക്കാനായി അകത്തേ മുറിയിലേക്കു പോയത്.
ഗൗരിയമ്മയുടെ വീട്ടിൽ ഇന്നലെ എത്തിയത് മുഖ്യമന്ത്രി ഉൾപ്പടെ ഏഴുമന്ത്രിമാർ. കൂടാതെ നിയമസഭാ സ്പീക്കറും. ഗൗരിയമ്മയോടൊപ്പം മന്ത്രി സഭാംഗങ്ങൾ ഭക്ഷണവും കഴിച്ചു. അപ്പം, ഇടിയപ്പം, പൊറോട്ട, അരിപ്പത്തരി, കപ്പ, കരിമീൻ പൊള്ളിച്ചതും വറുത്തതും നെയ്മീൻ കറി, കൊഞ്ച്, ആട്ടിറച്ചി, ബീഫ്, താറാവു കറി, ചിക്കൻ കറിവച്ചതും വറുത്തതും ഉൾപ്പടെ വിഭവസമൃദ്ധമായിരുന്നു ഗൗരിയമ്മയുടെ വിരുന്ന്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിരുന്നൊരുക്കി ഗൗരിയമ്മ
02:45 AM Apr 28, 2017 | Deepika.com