തിരുവനന്തപുരം: തെറ്റു ചൂണ്ടിക്കാണിക്കുമ്പോൾ അസ്വസ്ഥത പാടില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയും കൂടി ഉൾപ്പെട്ട സർക്കാരാണു കേരളം ഭരിക്കുന്നത്. ആ ബോധം പാർട്ടിക്കുണ്ടെന്നും തെറ്റുകൾ ഉണ്ടായാൽ പാർട്ടി ഇനിയും പറയുമെന്നും ഇന്നലെ സിപിഐ സംസ്ഥാന കൗണ്‍സിലിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കാനം വ്യക്തമാക്കി.
മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള സിപിഎം- സിപിഐ തർക്കങ്ങൾ ഇന്നത്തെ സംസ്ഥാന കൗണ്‍സിൽ ചർച്ച ചെയ്യാൻ പോകുന്നതിനിടെയാണു പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിനെതിരേ പാർട്ടി സെക്രട്ടറി തന്നെ രൂക്ഷമായ വിമർശനം നടത്തിയിരിക്കുന്നത്.
പാർട്ടി മന്ത്രിമാർ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ സ്വന്തം വകുപ്പുകളിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിപിഐക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം നേതൃയോഗങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്നു നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ സിപിഎമ്മിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും ശക്തമായ വിമർശനം ഉയരാനാണു സാധ്യത.
മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടു പോകാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ശക്തമായ പിന്തുണ നൽകിയിരുന്നു. ഒരു കാരണവശാലും സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ എതിർപ്പു വകവയ്ക്കരുതെന്ന നിർദേശമാണു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂ മന്ത്രിക്കു നൽകിയിരിക്കുന്നത്.
സിപിഐ പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിനെതിരേ വിമർശനം
02:45 AM Apr 28, 2017 | Deepika.com