തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിൽ കുറവുവന്നതായി കണക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തു വ്യാജമദ്യ വിൽപന കൂടി. ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ബിവറേജസ് ഔട്ട്ലെറ്റുകൾ അടക്കം പൂട്ടിയത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
ബാറുകളുടെ പ്രവർത്തനാനുമതിക്ക് സ്റ്റാർ ക്ലാസിഫിക്കേഷൻ പരിഗണിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയുടെ സാധ്യതകൾ പരിശോധിച്ചുവരികയാണ്. മദ്യ നിരോധനമല്ല, നിയന്ത്രണമാണ് സുപ്രീം കോടതി പറയുന്നത്. ഈ സാഹചര്യത്തിൽ നിയമ വ്യവസ്ഥിതികൾക്കുള്ളിൽ നിന്നുകൊണ്ട് മദ്യശാലകൾ പ്രവർത്തിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മദ്യനിരോധനം കൊണ്ട് ഒരിക്കലും മദ്യ ഉപഭോഗം കുറയ്ക്കാനാകില്ല. ബോധവത്കരണത്തിലൂടെ ആളുകളെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ലൈബ്രറി കൗണ്സിലിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. നാടകം ഉൾപ്പെടെയുള്ള കലാമേഖലകളുടെ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തും.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തതിനെ തുടർന്ന് കുറ്റകൃത്യങ്ങളിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. അബ്കാരി കേസുകളിൽ 35 ശതമാനവും എൻഡിപിഎസ് കേസുകളിൽ 67 ശതമാനവും കോട്പാ കേസുകളിൽ 170 ശതമാനവും സ്പിരിറ്റ് കേസുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഏതെങ്കിലും പ്രദേശത്ത് ബിവറേജസ് കോർപറേഷന്റെയോ കണ്സ്യൂമർഫെഡിന്റെയോ മദ്യശാലകൾ അനധികൃതമായോ ചട്ടവിരുദ്ധമായോ പ്രവർത്തിക്കുന്നെന്ന പരാതികിട്ടിയാൽ നടപടിയുണ്ടാകും. അതേസമയം നിയമവിധേയമായി സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കുന്നതിനുള്ള സർക്കാർ നടപടികളോട് ജനപ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തു പുതിയ മദ്യനയം രൂപീകരിക്കുമ്പോൾ ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടി പരിഗണിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഇ.പി ജയരാജൻ, കെ.ആൻസലൻ, പ്രഫ. കെ.യു അരുണൻ, കെ.ജെ മാക്സി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മദ്യ ഉപഭോഗത്തിൽ കുറവുവന്നതായി കണക്കില്ല: മന്ത്രി
02:34 AM Apr 28, 2017 | Deepika.com