മൂന്നാർ: പൊന്പിള ഒരുമൈയുടെ സമരത്തിനു പിന്തുണ അറിയിച്ച് തമിഴ്നാട്ടിൽനിന്നു ബിജെപി നേതാക്കൾ. തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനാണു പിന്തുണയുമായി മൂന്നാറിലെത്തിയത്.
പൊന്പിള ഒരുമൈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണു വരവെന്നു നേതൃത്വം അറിയിക്കുന്പോഴും പാർട്ടിക്കു വേരോട്ടമുണ്ടാക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നുണ്ട്. തമിഴ് വംശജർ ഏറെയുള്ള മൂന്നാറിൽ വൈകാരികമായാണ് ഇവർ പ്രസംഗിച്ചത്. പ്രസംഗത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ചു പൊന്പിള ഒരുമൈ സമരത്തിനു ബിജെപി നൽകുന്ന പിന്തുണയിലൂടെ രാഷ്ട്രീയ മുന്നേറ്റമാണു ബിജെപി ലക്ഷ്യമാക്കുന്നത്.
തമിഴ്നാടിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന കുമരി അനന്തന്റെ പുത്രിയാണു തമിഴിസൈ. തീപ്പൊരി പ്രസംഗകയായ തമിഴിസൈ തമിഴ്നാട്ടിൽ മുക്കിലും മൂലയിലും അറിയപ്പെടുന്ന വ്യക്തിയാണ്. തമിഴ് ചാനലുകളിലും സാംസ്കാരിക വേദികളിലും നിരന്തരസാന്നിധ്യമായ തമിഴിസൈ പിന്നീടു ബിജെപിയിൽ ചേരുകയായിരുന്നു. 2005ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടങ്ങിയ തമിഴിസൈ 2013ൽ ദേശീയ സെക്രട്ടറിയുമായി.
തമിഴ്സൈയെ മൂന്നാറിലെത്തിച്ചതു വഴി കോണ്‍ഗ്രസിനെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനിടെ നിരാഹാരം നടത്തിയിരുന്ന സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റോരു ആപ് പ്രവർത്തകൻ സമരം തുടരും. അതേസമയം ആംആദ്മി സമരത്തിൽ നിന്ന് പിൻമാറണമെന്ന് പൊന്പിള ഒരുമൈ നേതാവ് ഗോമതി ആവശ്യപ്പെട്ടു. പിൻതുണമാത്രം മതിയെന്ന് ഗോമതി പറഞ്ഞു.
മൂന്നാറിൽ തമിഴ് നേതാക്കളെ ഇറക്കി ബിജെപി
02:34 AM Apr 28, 2017 | Deepika.com