തിരുവനന്തപുരം: പിതാവ് സി.എച്ച്. മുഹമ്മദ്കോയ കക്ഷിനേതാവായി ആദ്യ നിയമസഭാ പ്രസംഗം നടത്തിയ അതേ സീറ്റിൽ നിന്ന് ഇന്നലെ കക്ഷിനേതാവായി ആദ്യ പ്രസംഗം നടത്താൻ മകൻ ഡോ.എം.കെ. മുനീറിന് അസുലഭ അവസരം. ആദ്യ നിയമസഭയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് പഴയ നിയമസഭാ ഹാളിൽ ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതോടെയാണ് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായ മുനീറിന് ഈ അവസരമൊരുങ്ങിയത്.
പഴയ നിയമസഭാ ഹാളിൽ ഇത്തരമൊരു സമ്മേളനം നടത്താൻ തീരുമാനിച്ച സ്പീക്കർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രസംഗിച്ച മുനീർ തന്നെയാണ് താൻ ഇപ്പോൾ ഇരിക്കുന്ന സീറ്റ് ആദ്യ നിയമസഭയിൽ പിതാവ് സി.എച്ച്. മുഹമ്മദ് കോയ ഇരുന്ന സീറ്റാണെന്നു റഞ്ഞത്.
1957 ഏപ്രിൽ 29 ന് 30 വയസുകാരനായ ഒരാൾ കന്നി പ്രസംഗം ഈ സഭയിൽ നടത്തി. അത് എന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു. അദ്ദേഹം അന്നു വഹിച്ച അതേ പദവിയിൽ ഇന്ന് ഇവിടെ പ്രസംഗിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. അന്ന് എട്ട് ലീഗ് അംഗങ്ങളുടെ നേതാവായാണ് പിതാവ് നിയമസഭയിലെത്തിയത്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശങ്കരനാരായണൻ തമ്പിയെ കക്ഷിനേതാവെന്ന നിലയിൽ അനുമോദിച്ചാണ് അദ്ദേഹം അന്നു സംസാരിച്ചതെന്നും മുനീർ കൂട്ടിച്ചേർത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി എംപി യായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചതോടെയാണ് മുനീർ മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷിനേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്.
വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിലും മനസിൽ ആർദ്രതയുണ്ടെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പല സന്ദർഭങ്ങളിലും തെളിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒരു വാഹനത്തിൽ എത്തിയത് തമിഴ്ജനത ഏറെ കൗതുകത്തോടെയാണ് നോക്കിക്കണ്ടതെന്നും മുനീർ പറഞ്ഞു.
തന്റെ മുത്തച്ഛനും പിതാവിനും തനിക്കും കേരള നിയമസഭയിൽ എത്താൻ കഴിഞ്ഞ അസുലഭ അവസരത്തിൽ ഏറെ സന്തോഷമുള്ളതായി കെ.ബി. ഗണേഷ്കുമാറും പ്രസംഗത്തിൽ പറഞ്ഞു.
പിതാവ് ആദ്യ പ്രസംഗം നടത്തിയ അതേ സീറ്റിൽ കക്ഷിനേതാവായി മകൻ മുനീറിന്റെ ആദ്യ പ്രസംഗം
02:34 AM Apr 28, 2017 | Deepika.com