കൊച്ചി: ഗർഭപാത്രത്തിൽ ഉരുവായ ശിശുവിനെ നിസാരകാരണങ്ങളുടെയും അസൗകര്യങ്ങളുടെയും പേരിൽ നശിപ്പിക്കാൻ വിശ്വാസികൾ ഒരിക്കലും തയാറാവരുതെന്നു കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്. ഫിയാത്ത് മിഷൻ കറുകുറ്റിയിൽ സംഘടിപ്പിച്ചിട്ടുള്ള മിഷൻ കോണ്‍ഗ്രസിൽ നടന്ന പ്രോലൈഫ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാർഥതാല്പര്യങ്ങൾക്കുവേണ്ടി വായുവും മണ്ണും ജലവും മലിനമാക്കുന്നതു വിശ്വാസിയുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. മനുഷ്യജീവന്റെയും പ്രകൃതിയുടെയും സംരക്ഷണം ഓരോ വിശ്വാസിയുടെയും ദൗത്യമാണ്.
പരിശുദ്ധമാതാവിന്റെ മധ്യസ്ഥതയിൽ ലോകസമാധാനത്തിനുവേണ്ടിയും മനുഷ്യനന്മയ്ക്കുവേണ്ടിയും പ്രാർഥിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും വക്താക്കളാകാനുള്ള ഉത്തരവാദിത്തം പ്രോലൈഫ് പ്രവർത്തകർക്കുണ്ടെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ പറഞ്ഞു. ഇറ്റാനഗർ ബിഷപ് ഡോ. ജോണ്‍ തോമസ് കട്രുകുടിയിൽ പ്രസംഗിച്ചു.
കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റ് യുഗേഷ് തോമസ് പുളിക്കൻ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ഏബ്രഹാം പുത്തൻകുളം, ഇ.സി. ജോർജ്, ചാർളി പോൾ, മാർട്ടിൻ ന്യൂനസ്, റോണ റിബെയ്റോ, ഷൈനി തോമസ്, ഫ്രാൻസിസ്ക ചിറ്റൂർ, ജോസ് ഓലിക്കൻ എന്നിവർ പ്രസംഗിച്ചു.
ജീവനെ നശിപ്പിക്കുന്നതിനു വിശ്വാസികൾ തയാറാവരുത്: മാർ ഐറേനിയോസ്
02:21 AM Apr 28, 2017 | Deepika.com