തിരുവനന്തപുരം: തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടു. അടാട്ട് ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേടും തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു വിശദ അന്വേഷണം നടത്താൻ വിജിലൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.
സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണത്തിൽ ബാങ്ക് പ്രസിഡന്റായിരുന്ന എം.വി.രാജേന്ദ്രൻ, അനിൽ അക്കര എംഎൽഎ എന്നിവർക്കെതിരേ അന്വേഷണമുണ്ടാകും. മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മരുമകനാണ് എം.വി.രാജേന്ദ്രൻ. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധ രേഖകളിലും കൃത്രിമം നടത്തുക, അർഹതയില്ലാത്തവർക്കു വൻ തുക വായ്പയായി നൽകുക, ബാധ്യതാ രജിസ്റ്ററിൽ ക്രമക്കേടുകൾ നടത്തുക, കൃത്രിമ രേഖകൾ ഉണ്ടാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതായാണ് ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്.
കൂടുതൽ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും ഇതു സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ മാനേജിംഗ് ഡയറക്ടറോട് നിർദേശിച്ചെങ്കിലും യാതൊരു രേഖകളും സംഘത്തിൽ സൂക്ഷിച്ചു വരുന്നില്ലെന്നു രേഖാമൂലം മാനേജിംഗ് ഡയറക്ടർ മറുപടി നൽകിയിരുന്നു.
അനർഹർക്കു കൃത്രിമ മാർഗങ്ങളിലൂടെ അംഗത്വം നൽകി വായ്പയും മറ്റാനുകൂല്യങ്ങളും നൽകിയതു വഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്പനയിലും വായ്പ നൽകിയതിലും ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന പ്രവർത്തനങ്ങളാണ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തിയിട്ടുള്ളത്.
അതേസമയം, അടാട്ട് ബാങ്ക് ക്രമക്കേടുകൾ സംബന്ധിച്ചു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച നടപടി സ്വാഗതാർഹമാണെന്ന് അനിൽ അക്കര എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു.
അടാട്ട് ഫാർമേഴ്സ് ബാങ്ക്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
02:21 AM Apr 28, 2017 | Deepika.com