റാന്നി: മധ്യവയസ്ക കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ കുറുന്പനയ്ക്കൽ ശോഭന (40) യാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചുവന്ന വടശേരിക്കര നെയ്ത്തടം കുന്നേൽതറയിൽ കോശിയാണ് (ബിനു-41) അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ ബന്ധുവാണ് ശോഭനയെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ശോഭന കൊല്ലപ്പെട്ടത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: ലഹരി വസ്തുക്കൾ പതിവായി ഉപയോഗിക്കുന്ന ബിനുവിന്റെ ഭാര്യ പിണങ്ങി പ്പോയ ശേഷം ഒന്നിലധികം സ്ത്രീകളുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. ശോഭനയെ 28 ദിവസം മുന്പാണ് ബിനു നെയ്ത്തടത്തിലെ വീട്ടിലെത്തിച്ച് ഒന്നിച്ചു താമസം തുടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇയാൾ മദ്യപിച്ചെത്തിയതിനെ ചൊല്ലി ശോഭന വഴക്കുണ്ടാക്കി. ഇതിൽ കുപിതനായ ബിനു ശോഭനയെ ഭിത്തിയിലേക്കു തള്ളി. ഭിത്തിയിലിടിച്ച് തലയ്ക്കു പൊട്ടലേറ്റ ഇവർ തറയിലേക്കു വീണു. തലയിലേറ്റ മുറിവു ഗൗനിക്കാതെ ബിനു ശോഭനയെ ആക്രമിച്ചു.
തല ഒന്നിലധികം തവണ നിലത്ത് അടിച്ചതോടെ ശോഭന കൊല്ലപ്പെട്ടു. തുടർന്ന് അവിടെ തന്നെ കിടന്നുറങ്ങിയ ബിനു രാത്രി ഒന്പതോടെ ഉണർന്നപ്പോഴാണ് ശോഭനയ്ക്ക് അനക്കം ഇല്ലെന്നു മനസിലായത്. ഇയാൾ അയൽക്കാർ അടക്കമുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. താൻ വീട്ടിലെത്തുന്പോൾ ശോഭന ഉറങ്ങുകയായിരുന്നുവെന്നും തുടർന്ന് മദ്യലഹരിയിൽ താനും കിടന്നുറങ്ങിയെന്നുമാണ് ഇയാൾ അയൽവാസികളോടു പറഞ്ഞത്.
സമീപവാസികൾ വിവരം അറിയിച്ചതനുസരിച്ച് രാത്രിയിൽതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം ബിനുവിനെ കസ്റ്റഡിയിലെടുത്തു. പോലീസിനോടും ആദ്യം ബിനു കുറ്റസമ്മതം നടത്തിയില്ല. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്നു പോലീസ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
മധ്യവയസ്ക കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
01:42 AM Apr 28, 2017 | Deepika.com