മൂന്നാർ: സ്ത്രീകൾക്കെതിരേ വിവാദപരാമർശം നടത്തിയ മന്ത്രി എം.എം. മണിയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുപോലെ എല്ലാവരെയും അനാവശ്യം പറയുന്ന ഒരാളെ കേരള ജനത സഹിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
മണിക്കെതിരായി സംസ്ഥാനത്തുടനീളം യുഡിഎഫ് സമരം തുടങ്ങും. പൊന്പിള ഒരുമൈയുടെ സമരം യുഡിഎഫ് ഏറ്റെടുത്തതായും ഉമ്മൻചാണ്ടി അറിയിച്ചു. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു കോണ്ഗ്രസ് പ്രവർത്തകർ അണിനിരന്ന പ്രകടനം മൂന്നാർ ടൗണിൽ നടത്തിയതിനു ശേഷം പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്തായി എല്ലാവരെയും അനാവശ്യം പറയുന്നത് മണി പതിവാക്കിയിരിക്കുകയാണ്. സമീപകാലത്തായാണ് സ്കൂൾ പ്രിൻസിപ്പലിനെയും മഹിജയെയും ചീത്തവിളിച്ചത്. സർക്കാർ ഉദ്യോഗസ്ഥനെതിരേ ചീത്തവിളിക്കുന്നതിന് ഇദ്ദേഹത്തിന് അധികാരം നൽകിയതാരാണ്. മാധ്യമങ്ങളെവരെ ചീത്തവിളിച്ചു. - ഉമ്മൻ ചാണ്ടി പറഞ്ഞു.
മണിയെന്ന മാലിന്യം സമൂഹത്തിന് അസഹ്യമായ ദുർഗന്ധമാണു പടർത്തിയിരിക്കുന്നതെന്ന് മുൻ എംഎൽഎയും കോണ്ഗ്രസ് നേതാവുമായ ഇ.എം. ആഗസ്തി പറഞ്ഞു. മന്ത്രിപദത്തിൽനിന്ന് ഇറങ്ങിപ്പോകാൻ വൈകരുതെന്നായിരുന്നു പി.സി. വിഷ്ണുനാഥിന്റെ ആവശ്യം. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷുക്കൂർ, മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് എന്നിവർ പ്രസംഗിച്ചു. സമ്മേളത്തിനുശേഷം പൊന്പിള ഒരുമൈയുടെ സമരപ്പന്തലിലെത്തിയ ഉമ്മൻ ചാണ്ടി ഗോമതിക്കും അനുയായികൾക്കും യുഡിഎഫിന്റെ പിന്തുണ അറിയിച്ചു.
മന്ത്രി മണിയെ കുടഞ്ഞ് ഉമ്മൻ ചാണ്ടി മൂന്നാറിൽ
02:55 AM Apr 27, 2017 | Deepika.com