തിരുവനന്തപുരം: ബാങ്കുകളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പാ കുടിശികയിൽ നിഷ്ക്രിയ ആസ്തിയായി മാറിയതും ജപ്തി ഭീഷണി നേരിടുന്നതുമായ തുകയുടെ 60 ശതമാനം വരെ ബാങ്കുകളിലേക്കു സർക്കാർ നേരിട്ട് അടയ്ക്കുന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരമാവധി 2.4 ലക്ഷം രൂപ വരെഇത്തരത്തിൽ ആനുകൂല്യം ലഭിക്കും.
2016 മാർച്ച് 31നു മുമ്പു നിഷ്ക്രിയ ആസ്തിയായ വായ്പയ്ക്കാകും ആനുകൂല്യം ലഭിക്കുക. ഒൻപതു ലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശിക മുതലിന്റെ അടച്ച തുക കിഴിച്ച് ബാക്കിയുള്ള 50 ശതമാനത്തിനാകും ആനുകൂല്യം ലഭിക്കുക. ഇതിലും പരമാവധി 2.4 ലക്ഷമാകും സർക്കാർ ആനുകൂല്യം. ബാക്കി അടയ്ക്കേണ്ട തുക ബാങ്കുകൾ പുനഃക്രമീകരിച്ചു നൽകേണ്ടതുണ്ട്.
നാലു ലക്ഷം വരെയുള്ള വായ്പാ തുകയുടെ 40 ശതമാനം അടച്ചു കഴിഞ്ഞവർക്കു ബാക്കി 60 ശതമാനം തുക സർക്കാർ നൽകും. സംസ്ഥാന തല ബാങ്കേഴ്സ് അവലോകന സമിതിയുടെ തീരുമാനം അനുസരിച്ചു ബാങ്കുകളുമായി നേരിട്ടാകും സർക്കാർ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുക. ആറു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒൻപതു ലക്ഷം രൂപ വരെയായാലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം മരണമടഞ്ഞ വിദ്യാർഥികളുടെ വായ്പാ തുകയും അപകടത്തെ തുടർന്നു അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാ തുകയും പൂർണമായും സർക്കാർ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും.
ജോലി ലഭിക്കാത്തതിനെ തുടർന്നു വായ്പാ തിരിച്ചടവിനു സാധിക്കാത്ത കുട്ടികൾക്കു ജോലി ലഭിക്കുന്നതു വരെയോ പരമാവധി നാലു വർഷം വരെയോ വായ്പാ തുകയുടെ തിരിച്ചടവു സർക്കാർ വഹിക്കും. ആദ്യ വർഷം അടയ്ക്കേണ്ടി വരുന്ന തുകയുടെ 90 ശതമാനവും രണ്ടാം വർഷത്തെ 75 ശതമാനവും മൂന്നാം വർഷത്തെ 50 ശതമാനവും നാലാം വർഷത്തെ 25 ശതമാനവുമാകും സർക്കാർ തിരിച്ചടയ്ക്കുക. ബാക്കി തിരിച്ചടവു തുക കൃത്യമായി അടയ്ക്കുന്നവർക്കേ സർക്കാർ പ്രയോജനം നൽകേണ്ടതുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചു.
വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം
02:55 AM Apr 27, 2017 | Deepika.com