തിരുവനന്തപുരം: സർക്കാർ പറഞ്ഞാൽ കേൾക്കാത്ത ഒരു ഓഫീസറും ആ പദവിയിൽ ഉണ്ടായിരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വി.ഡി. സതീശന്റെ പരാമർശത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കുക തന്നെ ചെയ്യും. സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതല. അല്ലാതെ അവർക്കു തോന്നുന്ന കാര്യങ്ങൾ നടപ്പാക്കാൻ ഇതു വെള്ളരിക്കാപ്പട്ടണമല്ല. നിയമവിരുദ്ധമായ ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. സർക്കാർ കൂട്ടുത്തരവാദിത്വത്തോടെയാണു പ്രവർത്തിക്കുന്നത്.
മൂന്നാർ തകർക്കുന്ന രീതിയിലുള്ള കൈയേറ്റം ഒരിക്കലും അനുവദിക്കില്ല. സർക്കാരിനെ വേണ്ടാത്ത രീതിയിൽ ചിത്രീകരിക്കാൻ ഇടയാക്കാവുന്ന സംഭവത്തെയാണ് എതിർത്തു പറഞ്ഞത്. അപക്വമായ നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചാൽ സർക്കാർ പ്രതിക്കൂട്ടിലാകും.
വലിയതോതിലുള്ള ഒരു വിഭാഗം വിശ്വാസമർപ്പിക്കുന്ന പ്രതീകമാണ് കുരിശ്. അതു തകർക്കുന്നത് ആലോചിച്ചു വേണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു പ്രചരിച്ചാൽ സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതാണ് ഉദ്യോഗസ്ഥരോടു യോഗത്തിൽ പറഞ്ഞത്. അല്ലാതെ കൈയേറ്റം ഒഴിപ്പിക്കലിനെ എതിർത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മണിയെ ന്യായീകരിച്ചാണു മുഖ്യമന്ത്രി ഇന്നലെയും നിയമസഭയിൽ സംസാരിച്ചത്. മണി മന്ത്രി അല്ലാത്ത കാലത്തും അവിടെ ജീവിച്ചിട്ടുണ്ട്. മണിയെ മണിയല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മണി വന്നത്. മണിയുടെ പ്രസ്താവന എഡിറ്റ് ചെയ്ത ഭാഗം കണ്ട് അദ്ദേഹത്തെ ആക്ഷേപിച്ചവർ പിന്നീടു മാറ്റിപ്പറഞ്ഞു. ഇക്കാര്യത്തിൽ പൊതുവികാരം വന്നപ്പോൾ മണി ഖേദം പ്രകടിപ്പിച്ചു. ആ മാന്യത അംഗീകരിക്കാൻ പ്രതിപക്ഷത്തിനു കഴിയണം.
അനാവശ്യമായ കാര്യം ഊതി വീർപ്പിക്കുന്നു. അത് ഇവിടെ ഏശുന്ന കാര്യമല്ല. സർക്കാരിനെതിരേ ഉന്നയിക്കാൻ പ്രതിപക്ഷത്തിനു വിഷയദാരിദ്ര്യമാണ്. മൂന്നാറിൽ പൊമ്പിള ഒരുമൈയുടെ സമരമാണെന്നു പറയുന്നതു ശരിയല്ല. ഗോമതി സംഘടനയിൽ ഇല്ലെന്നു സംഘടനക്കാർ തന്നെ പറഞ്ഞുകഴിഞ്ഞു. തീർത്തും ഒറ്റപ്പെട്ട സമരമാണ് ഇപ്പോൾ നടക്കുന്നത്.
കോണ്ഗ്രസും ബിജെപിയും തമ്മിൽ യോജിച്ച സമരമാണ് അവിടെ നടക്കുന്നത്. ആ സമരത്തിൽ സർക്കാരിനു യാതൊരു വേവലാതിയും ഇല്ല. മൂന്നാറിൽ നടക്കുന്ന സമരത്തെ രാഷ്ട്രീയസമരമായി കാണാനാവില്ല. രാഷ്ട്രീയ സമരമായിരുന്നെങ്കിൽ ആളെ കിട്ടുമായിരുന്നു. സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് ഈ സമരത്തിനു പിന്നിൽ. വൻകിട കൈയേറ്റങ്ങൾ തടയുന്നതിന് എതിരെയും പട്ടയ വിതരണം തടസപ്പെടുത്താനുമാണു സമരം.
മൂന്നാറിൽ സമരം ചെയ്തവർക്കെതിരെ അനാവശ്യമായി ഒരു കേസും എടുത്തിട്ടില്ല. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു മാത്രമാണ് കേസെടുത്തത്. റോഡ് ഉപരോധിച്ചപ്പോൾ ഗതാഗതപ്രശ്നം ഉണ്ടാവാതിരിക്കാനാണ് പോലീസ് ശ്രമിച്ചത്. യൂത്ത് കോണ്ഗ്രസ് മൂന്നാർ മണ്ഡലം പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിയുടെ പ്രസ്താവനയെക്കുറിച്ച് ഡിവൈഎസ്പി അന്വേഷിച്ചു വരികയാണെന്നും പിണറായി പറഞ്ഞു.
പറഞ്ഞാൽ കേൾക്കാത്ത ഓഫീസർ ആ പദവിയിൽ ഉണ്ടാവില്ല: മുഖ്യമന്ത്രി
02:55 AM Apr 27, 2017 | Deepika.com