തിരുവനന്തപുരം : എന്തു പ്രതിബന്ധങ്ങൾ ഉണ്ടായാലും മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ തുടരണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഇക്കാര്യത്തിൽ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.
കൈയേറ്റമൊഴിപ്പിക്കുന്നതു നിയമപരമായുള്ള എല്ലാ വശങ്ങളും പരിശോധിച്ചാകണം. കൈയേറ്റക്കാർ പിന്നീടു കോടതിയിൽ പോയാൽ സർക്കാരിനു വിമർശനമുണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ നീക്കണം. ഇതിനു മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സബ്കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു സർക്കാർ എല്ലാ പിന്തുണയും നൽകണമെന്നും എക്സിക്യൂട്ടീവിൽ നേതാക്കൾ പറഞ്ഞു.
പാവപ്പെട്ടവർക്കുള്ള പട്ടയങ്ങൾ എത്രയും വേഗം നല്ക ണമെന്നും നടപടിക്രമങ്ങളിൽ കുരുങ്ങി ഒരാൾക്കും പട്ടയം ലഭിക്കാതെ വരരുതെന്നും സിപിഐ എക്സിക്യൂട്ടീവ് മന്ത്രി ഇ.ചന്ദ്രശേഖരനു നിർദേശം നൽകി.
മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശം സർക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി. ഇന്നും നാളെയും ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ സർക്കാരിനെതിരേ ശക്തമായ വിമർശനമുണ്ടാകും.
മൂന്നാർ ഒഴിപ്പിക്കലുമായി മുന്നോട്ടുപോകണമെന്നു സിപിഐ എക്സിക്യൂട്ടീവ്
02:41 AM Apr 27, 2017 | Deepika.com