തിരുവനന്തപുരം: ആറു വ്യവസായ പാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കിൻഫ്രയുടെ മെഗാ ഫുഡ് പാർക്ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാർക്ക്, കുറ്റിപ്പുറം വ്യവസായ പാർക്ക്, തൃശൂർ പുഴയ്ക്കൽപ്പാടം വ്യവസായ പാർക്ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാർക്ക്, പാലക്കാട് ലൈറ്റ് എൻജിനിയറിംഗ് പാർക്ക് എന്നിവയ്ക്കു ബാധകമായ ഏകജാലക ക്ലിയറൻസ് ബോർഡാണു രൂപീകരിക്കുന്നത്.
വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് ബോർഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും ബോർഡിന്റെ ചെയർമാൻ. കിൻഫ്ര, കെഎസ്ഐഡിസി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 15 അംഗങ്ങളുള്ളതാണ് ബോർഡ്. കേരള ചലച്ചിത്ര വികസന കോർപറേഷനിലെ ജീവനക്കാർക്കു ശമ്പള പരിഷ്കരണം നടപ്പാക്കും.
എക്സൈസ് വകുപ്പിൽ 138 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കൽ കോളജുകളിൽ പുതുക്കിയ ശമ്പള നിരക്കിൽ 721 സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ലോകായുക്തയിൽ സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാൻ തീരുമാനിച്ചു.
കെഎസ്എഫ്ഇയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2017 മേയ് 31 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു. കിൻഫ്ര മുഖേന പെട്രോ കെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഫാക്ടിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 600 ഏക്കർ പരസ്പര ധാരണ പ്രകാരം ഏറ്റെടുക്കാൻ തീരുമാനിച്ചു. 1864 കോടി രൂപ ചെലവിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ കോംപ്ലക്സിനു വേണ്ടിയാണു ഭൂമി ഏറ്റെടുക്കുന്നത്. എനർജി മാനേജ്മെന്റ് സെന്ററിലെ ഉദ്യോഗസ്ഥർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചു.
ആറു വ്യവസായ പാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ്
02:41 AM Apr 27, 2017 | Deepika.com