തിരുവനന്തപുരം: ബജറ്റ് ചോർച്ച സംബന്ധിച്ചു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തു. ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുണ്ടായ സാങ്കേതിക പിഴവാണു ബജറ്റ് അവതരണത്തിനിടയിൽ അതു മാധ്യമങ്ങൾക്കു ലഭിക്കാൻ ഇടയാക്കിയതെന്നാണു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഇതിൽ ഗൂഢാലോചനയോ രേഖകളുടെ ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചോർച്ചയുമായി ബന്ധപ്പെട്ടു കൈയബദ്ധം പിണഞ്ഞ ജീവനക്കാരനെ ധനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒഴിവാക്കിയതായി ധനമന്ത്രി തോമസ് ഐസക് യോഗത്തെ അറിയിച്ചു.
റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭാ യോഗം തുടർനടപടികൾ ആവശ്യമില്ലെന്ന വിലയിരുത്തലിൽ എത്തിച്ചേർന്നെന്നാണു സൂചന. ബജറ്റ് അവതരണത്തിനു ശേഷം മാധ്യമങ്ങൾക്കു നൽകുന്നിതിനായി തയാറാക്കി വന്ന ബജറ്റ് ഹൈലൈറ്റ്സ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ കംപ്യൂട്ടറിലെ സാങ്കേതിക പിഴവു മൂലം പുറത്തേയ്ക്കു പോകുകയായിരുന്നു. ബജറ്റിലെ സുപ്രധാന കാര്യങ്ങളൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ബജറ്റ് പ്രസംഗത്തിലെ അവസാന ഭാഗം ഉണ്ടായിരുന്നു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു പൂർത്തിയാക്കുന്നതിനു തൊട്ടു മുമ്പായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളുടെ ചുമതലയുള്ള ജീവനക്കാരനായ മനോജ് പുതിയവിളയെ ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ബജറ്റ് ചോർച്ച: ജീവനക്കാരന്റെ കൈപ്പിഴയെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്
02:41 AM Apr 27, 2017 | Deepika.com