മൂന്നാർ: പൊന്പിള ഒരുമൈക്കു പിന്തുണയുമായി ആദ്യമെത്തിയതു ബിജെപി ആയിരുന്നുവെങ്കിലും സമരത്തിന്റെ മൂന്നാംദിനം സമരവേദിയിൽ ബിജെപി നേതാക്കളെ കണ്ടില്ല. ഞായറാഴ്ച വൈകുന്നേത്തോടെ സമരം ആരംഭിച്ച ഗോമതിക്കും അനുയായികൾക്കും ആദ്യം പിന്തുണയുമായെത്തിയതു ബിജെപി നേതാക്കളായിരുന്നു.
സമരമാരംഭിച്ചു നിമിഷങ്ങൾക്കകംതന്നെ എൻഡിഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഹർത്താൽ ദിവസം പുലർച്ചെതന്നെ മൂന്നാറിലെത്തി. പുലർച്ചെമുതൽ സമരപ്പന്തലിൽ ഉണ്ടായിരുന്ന ശോഭ അന്നു രാത്രിവരെ അവിടെയിരുന്നു.
മൂന്നാറിൽ ഹർത്താൽ ദിനത്തിൽ നടന്ന ചാനൽ ചർച്ചയിലും ശോഭ പങ്കെടുത്തു. അന്നു സംസ്ഥാന നേതാവായ വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് ബിജു കൈമൾ എന്നിവരും മൂന്നാറിലുണ്ടായിരുന്നു.
പ്രാദേശിക നേതാക്കളായ ശിങ്കാരവേലൻ, മതിയഴകൻ തുടങ്ങിയവരും പിന്തുണയുമായി ആദ്യംമുതൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവരും സമരവേദിയിൽ നിന്ന് അപ്രത്യക്ഷരായി.
ശോഭാ സുരേന്ദ്രൻ മടങ്ങിയതോടൊപ്പം മടങ്ങിയ ജില്ലാ നേതാക്കളും മൂന്നാറിൽ പിന്നീട് എത്തിയിട്ടില്ല. സമരത്തിന്റെ മൂന്നാംദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ ബിജെപിയുടെ പ്രമുഖ നേതാക്കളാരും വേദിയിലെത്തിയിട്ടില്ല. ബിജെപിയുടെ പെട്ടെന്നുള്ള മനംമാറ്റത്തിന്റെ കാര്യമാറിയാതെ കുഴങ്ങുകയാണ് അണികളിൽ പലരും.
മൂന്നു ദിവസത്തിനുശേഷം ബിജെപി നേതാക്കളെ കാണാനില്ല
02:31 AM Apr 27, 2017 | Deepika.com