തിരുവനന്തപുരം: പരസ്യശാസനയിലൂടെ ’മണി’പ്രശ്നം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ജനങ്ങൾ അപ്പാടെ തള്ളിക്കളയുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. അർഹിക്കുന്ന ഗൗരവം ഉൾക്കൊള്ളാതെ തികഞ്ഞ ലാഘവത്തോടുകൂടിയാണ് സിപിഎം ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ മനുഷ്യർ പോലും പറയാൻ അറയ്ക്കുന്ന തരംതാണ പ്രയോഗങ്ങളിലൂടെ തനിക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും ഏറ്റവുമൊടുവിൽ സ്ത്രീസമൂഹത്തെ തന്നെയും അധിക്ഷേപിച്ച മന്ത്രി മണിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ല.
സ്ത്രീ കൂട്ടായ്മയെ അപമാനിച്ച മണിക്കെതിരേ ക്രിമിനൽ കേസ് എടുക്കുകയാണു വേണ്ടത്. ഇത്ര ഗുരുതരമായി നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ പ്രതിക്കൂട്ടിലായ മന്ത്രി മണിയെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടും ജനാധിപത്യസംവിധാനത്തോടും ചെയ്യുന്ന കടുത്ത അപരാധമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യമായി കണ്ട് ’മണി’പ്രശ്നത്തിന് പാർട്ടി തീർപ്പു കല്പിച്ചാൽ അവിടെ തീരുന്നതല്ല ഇക്കാര്യം.
തൊലിപ്പുറമേയുള്ള തീരുമാനമെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്തുവെന്നു കാട്ടിക്കൂട്ടി മണിയെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ വ്യഗ്രതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ മൂല്യത്തകർച്ചയും രാഷ്ട്രീയജീർണതയുമാണ് ഇതിൽ പ്രകടമാകുന്നത്. ഇനിയെങ്കിലും വൈകാതെ മന്ത്രി മണിയെ തൽസ്ഥാനത്ത് നിന്നും പുറത്താക്കാൻ സിപിഎം കേന്ദ്രനേതൃത്വം തയാറാകണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
മണി പ്രശ്നം : സിപിഎം തീരുമാനം ജനം തള്ളിക്കളയുമെന്നു സുധീരൻ
02:31 AM Apr 27, 2017 | Deepika.com