മണ്ണാർക്കാട്: കാട്ടാനയുടെ കുത്തേറ്റു മധ്യവയസ്കൻ മരിച്ചു. ഇരുന്പകച്ചോല വെറ്റിലച്ചോല ആദിവാസി കോളനിക്കുസമീപം വരപ്പാറ റോഡിലാണു കാട്ടാനയുടെ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇരുന്പകച്ചോല വടവനാൽ ജോസഫിന്റെ മകൻ ടോമി(59)യാണ് മരിച്ചത്.
ഇന്നലെ രാവിലെ ആറോടെ വീടിനു സമീപത്തെ റബർതോട്ടത്തിൽ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ റബർടാപ്പിംഗ് തൊഴിലാളിയാണു മൃതദേഹം കണ്ടെത്തിയത്. തുടർന്നു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ടോമി സമീപത്തെ തോട്ടത്തിലേക്കു പോയിരുന്നു. ഇവിടെ വച്ചായിരിക്കാം കാട്ടാന ആക്രമിച്ചതെന്നു കരുതുന്നു. ഏതാനും ദിവസങ്ങളായി ഇരുന്പകച്ചോല, വെറ്റിലച്ചോല പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വിതയ്ക്കുകയാണ്. പിടിയാനയും കുട്ടിയാനയും ഉൾപ്പെടെ മൂന്നംഗ കാട്ടാനക്കൂട്ടമാണു വെറ്റിലച്ചോല, വരപ്പാറ പ്രദേശങ്ങളിൽ നാശം വിതച്ചിരുന്നത്.
മേരിയാണ് ടോമിയുടെ അമ്മ. മണ്ണാർക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. മൃതദേഹത്തിൽ നിരവധി രാഷ്ട്രീയ പ്രമുഖരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.
കാട്ടാനയുടെ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു
02:23 AM Apr 27, 2017 | Deepika.com