തിരുവനന്തപുരം: കായംകുളം താപവൈദ്യുത നിലയത്തിനാവശ്യമായ ഇന്ധനമെത്തിക്കുന്നതിനുള്ള എൽഎൻജി പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് കായംകുളം താപവൈദ്യുത പദ്ധതി.
എന്നാൽ, വൻ തുക കൊടുത്താൽ മാത്രമെ ഇവിടെ നിന്ന് വൈദ്യുതി ലഭ്യമാകുന്നുള്ളൂ. ഇത് മറികടക്കാൻ എൽഎൻജി ഇന്ധനം ഉപയോഗിക്കണം. കൊച്ചി എൽഎൻജി ടെർമിനലിൽനിന്ന് ഇന്ധനമെത്തിക്കാൻ കഴിയുമെ ങ്കിലും പൈപ്പ്ലൈൻ ഇടുന്നതിന് ചിലർ എതിർക്കുകയാണ്.
കായംകുളം വൈദ്യുത നിലയത്തിൽ സോളാർ എനർജി ഉപയോഗിക്കുന്നതിന് തടസങ്ങളുണ്ടെന്നു മന്ത്രി എം.എം. മണി വ്യക്തമാക്കി. സൗരോർജം ഉപയോഗിച്ചാൽ പകൽ മാത്രമേ വൈദ്യുതി ഉത്പാദനം സാധ്യമാകൂ. രാത്രികാലങ്ങളിൽ ഉപയോഗപ്പെടുത്തണമെങ്കിൽ ബാറ്ററിയുടെ സഹായത്തോടെ സംഭരണം നടത്തേണ്ടി വരും. ഇത് ഭീമമായ ചെലവാണ് വരുത്തിവയ്ക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിൽ ചെറിയ ചക്രങ്ങളും ജനറേറ്ററുകളും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും.
കുറഞ്ഞ നിരക്കിൽ വൈദ്യുതി പലയിടത്തും ലഭ്യമാണ്. ഈ സാഹചര്യത്തിൽ വൻ മുതൽ മുടക്ക് നടത്തി പുതിയ പദ്ധതികൾ തുടങ്ങാനാകില്ലെന്നും മന്ത്രി അറിയിച്ചു. കായംകുളം നിലയത്തിൽ ആവശ്യത്തിലധികം ഭൂമിയുണ്ട്. ഇവിടെയും രാമക്കൽമേട്ടിലെ 300 ഏക്കറിലും പുതിയ സോളാർ പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ആലോചിക്കും.
പ്രതിവർഷം 299 കോടി രൂപയാണ് എൻടിപിസിക്ക് കെസ്ഇബി നൽകുന്നത്. എന്നാൽ, ഇതിനുള്ള മെച്ചം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ 500 കോടി മുടക്കി വൈദ്യുതി നിലയം സംസ്ഥാനം ഏറ്റെടുക്കാൻ കേന്ദ്ര ഉൗർജമന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാധ്യത പരിശോധിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് പുതുതായി 30 സബ്സ്റ്റേഷനുകൾ സ്ഥാപിച്ചു. എന്നാൽ ഇവിടേക്ക് പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവിലെ ജീവനക്കാർ തന്നെ കൂടുതലാണെന്ന നിലപാടിലാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ സാഹചര്യത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് തടസങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
പൈപ്പ്ലൈൻ ഇടുന്നതിനുള്ള തടസങ്ങൾ പരിഹരിക്കും
02:11 AM Apr 27, 2017 | Deepika.com