തിരുവനന്തപുരം: സംസ്ഥാനത്തു ഗ്രാമീണ ടൂറിസത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ, നിലവിലെ വന നിയമം സംബന്ധിച്ച ചില നൂലാമാലകൾ ഇതിന് തടസം സൃഷ്ടിക്കുന്നു. സംസഥാനത്തിന്റെ പരിധിയിൽ നിന്ന് ഇക്കാര്യത്തിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം സാംസ്കാരിക ടൂറിസത്തിനും പ്രാധാന്യം നൽകും. തുഞ്ചൻ പറമ്പ്, ആശാൻസ്മാരകം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സാംസ്കാരിക ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും. നദിയും പുഴയും സംയോജിപ്പിച്ചു കൊണ്ടുള്ള വിനോദസഞ്ചാര പദ്ധതിയും പരിഗണനയിലാണ്. മലബാറിലെ നദികൾ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതി സർക്കാർ പരിഗണിക്കും. അരൂർ കാക്കതുരുത്ത് ദ്വീപിന്റെ സാധ്യതകളും പരിശോധിക്കും, പൊൻമുടി, കോട്ടൂർ എന്നീ ടൂറിസം കേന്ദ്രങ്ങളിൽ ഹോം സ്റ്റേ പ്രോൽസാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചു പഠിക്കും. ശബരിമലയിലെയും ഗുരുവായൂരിലെയും വികസനങ്ങൾക്കൊപ്പം ആറൻമുളയും വികസിപ്പിക്കും. നെടുങ്കുന്നം ചെറുമല ടൂറിസം പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിനോടൊപ്പം കോവളം നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കും. ഉത്തരമലബാറിന്റെ ടൂറിസത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇതോടൊപ്പം അഗ്രികൾച്ചറൽ ടൂറിസത്തിന്റെ സാധ്യതകളും പരിശോധിക്കും.
നിർമാണം പുരോഗമിക്കുന്ന ചടയമംഗലം, ജഡായു ടൂറിസം പദ്ധതി ഓണത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.കെ. അബ്ദുറബ്ബ്, പി.ബി. അബ്ദുൾ റസാഖ്. എം. ഉമ്മർ, സി.മമ്മൂട്ടി, എ.എം. ആരിഫ്, വീണാ ജോർജ്, ഹൈബി ഈഡൻ, കെ.എസ്. ശബരീനാഥ്, ചിറ്റയം ഗോപകുമാർ, മോൻസ് ജോസഫ്, എൻ.എ നെല്ലിക്കുന്ന് എന്നിവരെ മന്ത്രി അറിയിച്ചു.
ഗ്രാമീണ ടൂറിസത്തിനുളള സാധ്യത വർധിപ്പിക്കുമെന്നു മന്ത്രി
02:11 AM Apr 27, 2017 | Deepika.com