വെഞ്ഞാറമൂട്: നാഗര്‍കോവില്‍ - കന്യാകുമാരി ദേശീയപാതയില്‍ ശുചീന്ദ്രത്തിനു സമീപം ആശ്രാമം ഭാഗത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് കോര്‍പറേഷന്റെ ബസും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ മൂന്നു പോര് മരിച്ചു. വട്ടപ്പാറ, വേറ്റിനാട് മണ്ഡപത്തിനു സമീപം മന്നൂര്‍ക്കോണത്ത് മിനി മന്ദിരത്തില്‍ പരേതനായ കൃഷ്ണൻ നായരുടെ മകൻ അനില്‍കുമാര്‍ (43), മൊട്ടമൂട് ആശാഭവില് ബാബുവിന്റെ മകന് ബി. അഖില്‍ (26), അഖിലിന്റെ സഹോദരി ആശയുടെ മകന് ആരോണ്‍ (ഒന്നര) എന്നിവരാണ് മരിച്ചത്.
അഖിലിന്റെ അമ്മ ശശികലയെ (52) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കന്യാകുമാരിഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരേവന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. റോഡിനു കുറുകെനിന്ന പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോള്‍ കാര്‍ എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിലെ ഡിവൈഡറില്‍ തട്ടി തലകീഴായി മറിഞ്ഞു. പൂര്‍ണമായും തകര്‍ന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ അഗ്നിശമനസേന പുറത്തെടുത്തത്. കാറോടിച്ചിരുന്ന അഖില്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലാണ് മരിച്ചത്.
നാഗര്‍കോവിലില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു
02:00 AM Apr 27, 2017 | Deepika.com