അന്പലപ്പുഴ: ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ചിട്ടി ഉടമ സുരേഷ് ഭക്തവത്സലനെതിരേ അന്പലപ്പുഴ പോലീസ്കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ശാസ്ത്രീയമായ തെളിവുകളുടെയും മൊബൈൽ ടവർ ലൊക്കേഷന്റെയും അടിസ്ഥാനത്തിലാണ് ദന്പതികൾ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മരിച്ച വേണു, ഭാര്യ സുമ എന്നിവരുടെ മരണമൊഴി മുഖവിലയ്ക്കെടുത്തായിരുന്നു അന്വേഷണം തുടങ്ങിയത്. മൂന്നു ദിവസത്തെ അന്വേഷണത്തിനു ശേഷം ഈ മരണമൊഴി തെറ്റാണെന്ന നിഗമനത്തിലാണു പോലീസ് എത്തിയിരിക്കുന്നത്.
ചിട്ടിസ്ഥാപന ഉടമ സുരേഷ് ഭക്തവത്സലൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവർ ചേർന്നു തങ്ങളെ പെട്രോളൊഴിച്ചു കത്തിച്ചെന്നായിരുന്നു ദന്പതികൾ പോലീസിനും ഡോക്ടർക്കും മൊഴി നൽകിയത്. എന്നാൽ, അപകടം നടന്ന സമയത്തു സുരേഷിന്റെ മകൻ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു എന്നു പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സുരേഷിന്റെ ഫോണ് കോളുകൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്ന സമയം സുരേഷ് നീർക്കുന്നത്തുണ്ടായിരുന്നെന്നു വ്യക്തമായി. വീട്ടിലുണ്ടായിരുന്ന മകൻ വേണുവിനെയും സുമയെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനിടയിൽ യുവാവിനും പൊള്ളലേറ്റെന്നും തെളിഞ്ഞിട്ടുണ്ട്. സാഹചര്യത്തെളിവുകളും പരിസരവാസികളുടെ മൊഴികളും ആത്മഹത്യ എന്ന നിഗമനത്തിലെത്തിച്ചിരിക്കുകയാണ്.
വേണുവിന്റെ കടുത്ത സാന്പത്തിക ബാധ്യതയാണ് ഇതിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. ഇടുക്കിയിൽ വിവിധ ബാങ്കുകളിൽ വേണുവിനു വലിയ സാന്പത്തിക ബാധ്യത ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള അന്പലപ്പുഴ സിഐ വിശ്വംഭരന്റെ നിർദേശ പ്രകാരം എസ്ഐ പ്രജീഷ് കുമാർ രണ്ടു ദിവസം ഇടുക്കിയിലെത്തി ബാങ്കുകളിലും മറ്റും വിശദമായ പരിശോധന നടത്തിയിരുന്നു. വേണുവും സുമയും അന്പലപ്പുഴയിൽ എത്തിയ കാറിൽ ഇന്റക്ഷൻ കുക്കറും പാത്രങ്ങളും ഉണ്ടായിരുന്നു. സുരേഷ് നൽകാനുള്ള പണം കിട്ടാതെ വന്നാൽ ഇയാളുടെ വീടിനു മുന്നിൽ പാചകംചെയ്തു പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് ഇവർ എത്തിയതെന്നു കരുതുന്നു. എന്നാൽ, പണം ഒട്ടും കിട്ടില്ലെന്നു വന്നതോടെയാണ് ഇവർ കടുംകൈയ്ക്കു തുനിഞ്ഞതെന്നുമാണ് പോലീസ് നിഗമനം.
ദന്പതികളുടെ മരണം: ചിട്ടിസ്ഥാപന ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി
01:52 AM Apr 27, 2017 | Deepika.com