നിയമസഭാവലോകനം / സാബു ജോണ്
തിരുവനന്തപുരം: എം.എം. മണി വിഷയവും പൊമ്പിള ഒരുമൈ സമരവും പ്രതിപക്ഷത്തിനു വലിയ കാര്യമായിരിക്കാം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിൽ ഇതിന്റെ പേരിലുള്ള ചർച്ച സഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്ന പരിപാടി മാത്രമാണ്. പൊമ്പിള ഒരുമൈ സമരം ജനങ്ങൾ തള്ളിക്കളഞ്ഞു. എം.എം. മണിയുടെ കാര്യത്തിലാകട്ടെ മാധ്യമവാർത്തകളിലൂടെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നവർ വരെ പ്രസംഗം മുഴുവൻ കേട്ടതോടെ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഖേദപ്രകടനം നടത്തിയ മണിയുടെ മാന്യതയെങ്കിലും കാണേണ്ടതല്ലേ എന്നാണു മുഖ്യമന്ത്രിയുടെ ചോദ്യം.
എന്നാൽ, സർക്കാരിനു കൂട്ടുത്തരവാദിത്വമില്ലെന്നും സർക്കാർ പറയുന്നത് ഉദ്യോഗസ്ഥർ അനുസരിക്കില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സർക്കാർ പറയുന്നതു കേൾക്കാത്ത ഒരു ഓഫീസറും ഓഫീസറായി ഇവിടെ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ശബ്ദമുയർത്തി പറഞ്ഞു. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എം.എം. മണിയെ പിന്തുണച്ചു രണ്ടാം ദിവസവും സംസാരിച്ച മുഖ്യമന്ത്രി മണിയുടെ രാജി എന്ന ആവശ്യത്തെക്കുറിച്ചു പരാമർശിച്ചതു പോലുമില്ല. മണിയുടെ പ്രസംഗം അനാവശ്യമായി ഉൗതിപ്പെരുപ്പിച്ചു പ്രശ്നമുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തെ സർക്കാരും സിപിഎം പ്രവർത്തകരും ചേർന്ന് അടിച്ചൊതുക്കാൻ ശ്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടി വി.ഡി. സതീശനായിരുന്നു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി ഒപ്പിട്ടു നിയമനം നൽകിയ സബ് കളക്ടറെ ചെറ്റയെന്ന് ഒരു മന്ത്രി വിശേഷിപ്പിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ റവന്യുമന്ത്രി പറഞ്ഞുവിട്ട ഉദ്യോഗസ്ഥനെ കോന്തനെന്നു വിളിക്കുന്നു. ടോം സഖറിയ കൈയേറ്റക്കാരനാണെന്നു റവന്യുമന്ത്രി പറയുമ്പോൾ പുണ്യവാളനാണെന്നു മന്ത്രി മണി പറയുന്നു. കോന്തനും ചെറ്റയും മറ്റേ പണിയുമൊക്കെയാണോ ഗ്രാമീണ ഭാഷയെന്നും സതീശൻ ചോദിച്ചു. മാന്യനായ മുഖ്യമന്ത്രിക്കു നേരിട്ടുപറയാൻ പറ്റാത്ത കാര്യങ്ങൾ പറയിക്കാനാണോ മണിയെ മന്ത്രിയാക്കി വച്ചിരിക്കുന്നതെന്നും സതീശൻ മുഖ്യമന്ത്രിയോടു ചോദിച്ചു.
കാനം രാജേന്ദ്രന്റെ പ്രസ്താവനകൾ ഉദ്ധരിച്ചു കൊണ്ടു സിപിഎം- സിപിഐ തർക്കത്തിലേക്കു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിഷയം കൊണ്ടുപോയി. മുഖ്യമന്ത്രി പറഞ്ഞ കൂട്ടുത്തരവാദിത്വം എത്രത്തോളമെന്നു കാണിക്കാൻ സിപിഐ മുഖപത്രത്തിലെ ലേഖനങ്ങളും ഉദ്ധരിച്ചു. മുതലാളിയുടെ ശൈലിയാണു മുഖ്യമന്ത്രിക്കെന്നു കാനം രാജേന്ദ്രൻ പറയുന്നു. ജനകീയ സമരങ്ങളോടു മുഖം തിരിച്ചാൽ നന്ദിഗ്രാമിന്റെ ഗതിയാകുമെന്നും കാനം പറയുന്നു.
പൊമ്പിള ഒരുമൈ സമരത്തിൽ ആകെ നാലു പേരേ ഉള്ളൂ എന്നു പറയുന്ന സർക്കാർ 31 പേർക്കെതിരെ കേസെടുത്തത് എങ്ങനെയാണെന്നും രമേശ് ചോദിച്ചു. സമരക്കാരുടെ ആളെണ്ണം നോക്കിയാണോ കമ്യൂണിസ്റ്റുകാർ സമരം വിലയിരുത്തുന്നത്. ഡൽഹിയിലും ആന്ധ്രയിലും മദ്രാസിലുമൊക്കെ പത്തു പേരുടെ പ്രകടനം നടത്തുന്നവരല്ലേ കമ്യൂണിസ്റ്റ് പാർട്ടിക്കാരെന്നും രമേശ് ചോദിച്ചു. സർക്കാരിനു കൂട്ടുത്തരവാദിത്വമുണ്ടായിരുന്നെങ്കിൽ കുരിശു പൊളിക്കുന്നതിനും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും മുമ്പ് മുഖ്യമന്ത്രി അറിയുമായിരുന്നു. മണി രാജിവച്ചു പരസ്യമായി മാപ്പു പറയുന്നതു വരെ പ്രക്ഷോഭം തുടരുമെന്നു പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നടുത്തളത്തിലേക്കു നീങ്ങി.
പിന്നെ എല്ലാം ചടങ്ങു പോലെയായിരുന്നു. ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കുന്നതായി പ്രഖ്യാപിച്ച് 11 മണിയോടെ സഭ പിരിഞ്ഞു.ആർഎസ്എസിന്റെ പേരിലും ഒരു തർക്കമുണ്ടായി. ആരെക്കുറിച്ചു പറഞ്ഞാലും ആർഎസ്എസിലേക്കും ബിജെപിയിലേക്കും പോകുന്നു എന്നു പറഞ്ഞു സിപിഎം പ്രചാരണം നടത്തുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റ് കളിക്കുകയാണു സിപിഎം എന്നും സതീശൻ കുറ്റപ്പെടുത്തി. ആർഎസ്എസ് പരാമർശത്തിൽ മുഖ്യമന്ത്രിയും കയറിപ്പിടിച്ചു. തനിക്കു പറയാൻ ഒരുപാടുണ്ട്. പക്ഷേ അതെല്ലാം പറയുന്നില്ല. ആർഎസ്എസിലേക്ക് ആളെക്കൂട്ടുന്ന പണി നിങ്ങൾ ചെയ്യാതിരുന്നാൽ മതിയെന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തെ നോക്കിപ്പറഞ്ഞു.
പിന്നീട് വാക്കൗട്ട് പ്രസംഗം നടത്തിയ ബിജെപിയിലെ ഒ. രാജഗോപാലും ആ വിഷയം വിട്ടില്ല. ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെയും സഹായം തങ്ങൾക്കു വേണ്ടെ ന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെയാണു തങ്ങൾ വളർന്നത്. ഇടതു- വലതു സഖ്യത്തിനിടയിലും നിഷ്പക്ഷമതികളായ പലരും മണിയുടെ വിഷയത്തിൽ വിമർശനവുമായി രംഗത്തുവന്നത് എല്ലാവരും മനസിലാക്കണമെന്ന് രാജഗോപാൽ പറഞ്ഞു.
യുഡിഎഫ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ കേരള കോണ്ഗ്രസ് ഇന്നലെയും വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു. മണിയുടെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് കെ.എം. മാണി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കൽ അവിടെ നിൽക്കട്ടെ, ഇപ്പോൾ മണിയുടെ രാജി ആവശ്യത്തേക്കുറിച്ചാണു പറയേണ്ടതെന്നു മുഖ്യമന്ത്രിയോടു മാണി പറഞ്ഞു.
ഐക്യകേരളത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്നു നിയമസഭ സമ്മേളിക്കുന്നത് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിലാണ്. അവിടെ നടന്ന നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള വിരലിലെണ്ണാവുന്ന എംഎൽഎമാർ മാത്രമേ നിലവിൽ നിയമസഭാംഗങ്ങളായിട്ടുള്ളു. മറ്റുള്ളവർക്ക് അതൊരു അപൂർവ അനുഭവമായിക്കുമെന്നു തീർച്ച. ഇന്നൊരു ദിവസത്തേക്കു പ്രതിഷേധം ഒഴിവാക്കാനാണു പ്രതിപക്ഷത്തിന്റെയും തീരുമാനം.
മണി ഒരു പ്രശ്നമല്ല, പൊമ്പിള ഒരുമൈ സമരം ഒരു സമരവുമല്ല
01:52 AM Apr 27, 2017 | Deepika.com