തിരുവനന്തപുരം: കോളജുകളിൽ ഓഡിറ്റിംഗും വിദ്യാർഥികളുടെ പരാതികൾ കേൾക്കാൻ ഓംബുഡ്സ്മാൻ സംവിധാനവും വേണമെന്നു ഡോ. ബാബു സെബാസ്റ്റ്യൻ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ.
സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്നലെ സർക്കാരിനു കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
കോളജുകളിലെ ആഭ്യന്തര വിലയിരുത്തലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ചു കാലോചിതമായ പരിഷ്കാരങ്ങൾ ശിപാർശ ചെയ്യാനാണു ഡോ. ബാബു സെബാസ്റ്റ്യൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്.
അക്കാഡമിക് ഓഡിറ്റിംഗ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മർ കോഴ്സ് എന്നിവയാണു സമിതി ശിപാർശ ചെയ്തിരിക്കുന്നത്. അക്കാഡമിക് ഓഡിറ്റിംഗിൽ കോളജ് തലത്തിലുള്ള ഇന്റേണൽ ഓഡിറ്റ് സെല്ലും സർവകലാശാലാതലത്തിലുള്ള എക്സ്റ്റേണൽ ഓഡിറ്റിംഗും വേണമെന്ന നിർദേശമാണു വച്ചിട്ടുള്ളത്.
ഓരോ കോളജും തങ്ങളുടെ ഓരോ വകുപ്പിലേയും ഒരു പ്രഫസർ, ഒരു അസോസിയറ്റ് പ്രഫസർ എന്നിവർ ഉൾപ്പെടുന്ന ഇന്റേണൽ ഓഡിറ്റിംഗ് സെൽ രൂപീകരിക്കണം.
സർവകലാശാലയിൽ നിന്നുള്ള എക്സ്റ്റേണൽ ഓഡിറ്റർ ആവശ്യപ്പെടുന്ന രേഖകളും റിക്കാർഡുകളും ഹാജരാക്കണം. കോളജുകളിലെ അക്കാഡമിക പ്രവർത്തനങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുകയും വേണമെന്നു സമിതി ശിപാർശ ചെയ്യുന്നു.
സാങ്കേതിക സർവകലാശാല വിസി ഡോ. കുഞ്ചെറിയ പി. ഐസക്, ആരോഗ്യ സർവകലാശാല വിസി ഡോ. എം.കെ.സി. നായർ, കാലിക്കട്ട് വിസി ഡോ. കെ. മുഹമ്മദ് ബഷീർ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ.
കോളജുകളിൽ ഓഡിറ്റിംഗ് വേണമെന്നു ഡോ. ബാബു സെബാസ്റ്റ്യൻ കമ്മിറ്റി
01:52 AM Apr 27, 2017 | Deepika.com