ചങ്ങനാശേരി: ചങ്ങനാശേരിയുടെ സാമൂഹിക, സാംസ്കാരിക, രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ടോമി കണയംപ്ലാക്കൽ(48) സ്കൂട്ടർ അപകടത്തിൽ മരിച്ചു. വാഴൂർ റോഡിൽ സെന്റ് ആൻസ് സ്കൂളിനു മുന്പിൽനിന്നു ഫാത്തിമാപുരത്തേക്കുള്ള റെയിൽവേ ഗുഡ്സ്ഷെഡ് റോഡിൽ ക്ലൂണി പബ്ലിക് സ്കൂളിനു സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം. റോട്ടറി ക്ലബ്ബിന്റെ ഡിസ്ട്രിക് പിആർഒ ആയ ഇദ്ദേഹം സുഹൃത്തിനൊപ്പം കൊല്ലത്തു നടന്ന യോഗത്തിൽ പങ്കെടുത്തു രാത്രി 10.30ന് ട്രെയിനിൽ ചങ്ങനാശേരിയിൽ മടങ്ങിയെത്തി. തുടർന്നു സ്കൂട്ടറിൽ തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു മടങ്ങുന്പോഴാണ് അപകടം.
ഇന്നു രാവിലെ ഏഴിന് മോർച്ചറിയിൽനിന്നു പുറത്തെടുക്കുന്ന മൃതദേഹം കുരിശുംമൂട് മീഡിയാ വില്ലേജിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു തൃക്കൊടിത്താനം നാൽക്കവലയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിനു തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാപള്ളിയിൽ. ഭവനത്തിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലും ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സമാപന ശുശ്രൂഷകൾക്ക് സഹായമെത്രാൻ മാർ തോമസ് തറയിലും കാർമികരായിരിക്കും.
ചങ്ങനാശേരി എസ്ബി കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ അധ്യാപകൻ പ്രഫ. തോമസ് കണയംപ്ലാവന്റെയും നെടുമുടി കാഞ്ഞൂപ്പറന്പിൽ ഓമനയുടെയും മകനാണു ടോമി. ഭാര്യ നിഷ നാലുകോടി വെട്ടികാട് കുഴിയടിയിൽ കുടുംബാംഗവും ചങ്ങനാശേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുമാണ്. ഏക മകൻ ടോംസ്, ക്ലൂണി പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി.
ടോമി കണയംപ്ലാക്കൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു
02:15 AM Apr 26, 2017 | Deepika.com