തിരുവനന്തപുരം: ഇടുക്കിയിലെ പ്രശ്നങ്ങളെക്കുറിച്ചു നേരിട്ടറിവുള്ള വ്യക്തിയാണു മന്ത്രി എം.എം. മണിയെന്നും നാടിന്റെ ശൈലി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവരാറുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സന്ദർഭങ്ങളെ പർവതീകരിച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണു നടക്കുന്നതെന്നും നിയമസഭയിൽ അടിയന്തര പ്രമേയത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
പൊന്പിള ഒരുമൈ പ്രവർത്തകരെ വിമർശിച്ച മന്ത്രി മണി ചെയ്തതു തെറ്റാണെന്നു നേരത്തേ ഡൽഹിയിൽ പറഞ്ഞ മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ മുൻ നിലപാടു തിരുത്തുകയായിരുന്നു.
എം.എം. മണിയുടെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തെക്കുറിച്ചു മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പൊന്പിള ഒരുമൈയുടെ പ്രസിഡന്റ് നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ തൊഴിലാളികൾ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ചു സർക്കാരിനു വ്യക്തമായ നിലപാടാണുള്ളത്. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സർക്കാർ ഭൂമി കൈയേറുകയും ചെയ്തിട്ടുള്ള വൻകിട തോട്ടമുടമകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള ഭൂമി പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനും ഉപയോഗിക്കും. ഇനി ആർക്കും കൈയേറാൻ കഴിയാത്ത തരത്തിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കും.
1977നു മുമ്പുള്ള മുഴുവൻ കുടിയേറ്റ കർഷകർക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയാക്കിയിട്ടുള്ള ഭൂമിയിൽ നാല് ഏക്കർ വരെ ഉപാധി രഹിത പട്ടയം നൽകും. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങൾക്കു പട്ടയം നൽകാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികൾക്കു ഭൂമിയും അനുബന്ധ രേഖകളും നൽകും. സമയബന്ധിതമായി ഇതു പൂർത്തീകരിക്കും. ഉപാധിരഹിത പട്ടയം ഒരുലക്ഷത്തോളം കുടുംബങ്ങൾക്കു നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.
ദേവികുളത്തു റവന്യൂ ജീവനക്കാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനു സ്വീകരിച്ച നടപടി ശരിയാണ്. ഭൂസംരക്ഷണ സേനയോടൊപ്പമാണു കൈയേറ്റം ഒഴിപ്പിക്കാൻ പോയത്. പോലീസിനെ അറിയിക്കാതെ അവിടേക്കു പോയതു ശരിയല്ല. അതുകൊണ്ടാണ് റവന്യൂ-പോലീസ് ഉദ്യോഗസ്ഥ രുടെ ഏകോപന സംവിധാനമുണ്ടാക്കണമെന്നും നിർദേശിച്ചത്.
പാപ്പാത്തിച്ചോലയിൽ വർഷങ്ങൾക്കു മുമ്പു കൈയേറിയ ഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് സംഘടന കുരിശ് സ്ഥാപിച്ചതി ന്റെ പേരിൽ രാത്രി ഒരു മണിക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പോലീസ് അറിയാതെയാണ് 144 പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് ഇതിനു കളക്ടർക്ക് അധികാരമുണ്ടെങ്കിലും പോലീസുമായി കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയിൽ ഉപയോഗിക്കാറുള്ളൂ.
ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ കാര്യമെടുത്താൽ പലതും പട്ടയമില്ലാത്ത ഭൂമിയിലാണു സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം കൂട്ടായ ആലോചനയുടെ ഭാഗമായി തീരുമാനമെടുക്കേണ്ടതാണ്. കൈയേറ്റം ഒഴിപ്പിക്കൽ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ല. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും അതോടൊപ്പം യഥാർഥ ജനജീവിതം തടസപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശ രേഖകളുടെ പരിശോധനയിലൂടെ പരമാവധി പേർക്കു പട്ടയം നൽകുകയും ചെയ്യുക എന്നതാണു സർക്കാർ നയം. പത്തു സെന്റിൽ താഴെ മാത്രം ഭൂമി കൈവശം വച്ച് വീടും കൃഷിയുമായി കഴിയുന്നവരിൽ മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കും. ഇടുക്കിയിലെ എല്ലാ വൻകിട കൈയേറ്റങ്ങളും യുഡിഎഫ് ഭരണകാലത്താണ്. ഈ സർക്കാരിന്റെ കാലത്ത് ഒരു കൈയേറ്റവും നടക്കില്ല.
അവിടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ പിന്തുണയോടെ പരിഹരിക്കാനാണു സർക്കാർ ശ്രമം. രാഷ്ട്രീയ നേതാക്കൾ, മത- സാമുദായിക സംഘടനാ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു കൂട്ടായ തീരുമാനമെടുക്കണമെന്നാണു സർക്കാർ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിയുടെ പ്രസംഗത്തിലുള്ളതു നാട്ടുശൈലിയെന്നു പിണറായി
02:15 AM Apr 26, 2017 | Deepika.com