മൂന്നാർ: സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ചതിനെതിരേ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്പോൾ മാധ്യമങ്ങളെ പഴിചാരിയും മണിയെ ന്യായീകരിച്ചും സിപിഎം പ്രാദേശിക നേതൃത്വം. മണി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.
മാധ്യമങ്ങളെ കടന്നാക്രമിക്കാനായിരുന്നു മൂന്നാറിൽ നടന്ന വിശദീകരണ യോഗത്തിൽ സിപിഎം നേതാക്കൾ ശ്രമിച്ചത്. മൂന്നാറിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാധ്യമങ്ങളുടെ ഗൂഢശ്രമങ്ങളുണ്ട്. നാടൻ ശൈലിയുടെ ആശാനാണ് മന്ത്രി. അദ്ദേഹം പഠിച്ചതു സമൂഹത്തിന്റെ യൂണിവഴ്സിറ്റിയിലാണ്. അത്തരം സ്കൂളുകളിൽ നാടൻ ഭാഷകളാണു പഠിപ്പിക്കുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. വിജയന്റെ വാദം. അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മൂന്നാറിൽ തൊഴിലാളികളുടെ പിൻതുണയില്ലാതെ പൊന്പിള ഒരുമൈയുടെ പേരിൽ നടക്കുന്ന സമരം വിജയിക്കില്ല.
മൂന്നാർ ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിലാണു വിശദീകരണയോഗം നടന്നത്. കോണ്‍ഗ്രസിന്റെയും ആർഎസ്എസിന്റെയും പിൻതുണയോടെ മണിയാശാനുനേരെ നടത്തുന്ന ഒളിയന്പുകൾ ജനങ്ങൾ തിരിച്ചറിയും. മൂന്നാറിൽ തൊഴിലാളികൾക്കു ഭൂമിയും പട്ടയവും വിതരണം നടത്തുന്നതിനു തീരുമാനമെടുത്തതോടെയാണ് ചില മാധ്യമങ്ങൾ ജില്ലയിലേക്കു ചേക്കേറിയത്. കുടിച്ചും കൂത്താടിയും അർമാതിച്ചും നടക്കുന്ന ഇത്തരം മാധ്യമപ്രവർത്തകരുടെ അജൻഡ നടപ്പിലാക്കാൻ സമ്മതിക്കില്ല. പിണറായി വിജയനെ മാധ്യമങ്ങൾ കഴിഞ്ഞ പതിനൊന്നു വർഷം ലാവ്ലിൻ കേസിൽ വേട്ടയാടി. അദ്ദേഹത്തിനു സിബിഐ ക്ലീൻ ചിറ്റ് നൽകി. ഇപ്പോഴും നിരവധി ആരോപണങ്ങൾ ഉയർത്തി മാധ്യമങ്ങൾ വേട്ടയാടുകയാണ്. അതിലൊന്നും സർക്കാർ വീഴില്ലെന്നും വിജയൻ പറഞ്ഞു.
മൂന്നാർ: മാധ്യമങ്ങളെ പഴിചാരി സിപിഎം പ്രാദേശിക നേതൃത്വം
02:15 AM Apr 26, 2017 | Deepika.com