കരുവാരക്കുണ്ട്: പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്കു പോയ ആദിവാസി യുവതി റോഡരികിൽ പ്രസവിച്ചു. തിരുവാഴാംകുന്ന് കരടിയോട് കോളനിയിലെ രാധികയ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.
പ്രസവ ദിവസമടുത്തതിനാൽ അമ്മവീടായ കരുവാരക്കുണ്ട് പറയൻമാട് കോളനിയിലായിരുന്നു യുവതി താമസിച്ചിരുന്നത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പോകാനായിരുന്നു തീരുമാനം. എന്നാൽ കാട്ടാനശല്യം രൂക്ഷമായതിനാൽ ഭയം മൂലം വീടിനു പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ വന്യമൃഗങ്ങളെ വകവയ്ക്കാതെ ഉടൻ ആശുപത്രിയിലേക്കു പുറപ്പെടുകയായിരുന്നു. പുത്തനഴിയിൽ നിന്നു നടന്ന് ആശുപത്രിയിലേക്കു പോകും വഴി പ്രസവവേദന കൂടി.
വേദന സഹിക്കാനാവാതെ രാധിക വഴിയോരത്ത് തളർന്നിരുന്നു. കരച്ചിൽകേട്ട സമീപവാസികൾ പെട്ടെന്നുതന്നെ കരുവാരക്കുണ്ട് സിഎച്ച്സിയിലെ നഴ്സായ ലിജിയെ വിളിച്ചു. വിവരം അറിഞ്ഞയുടൻ ലഭ്യമായ ഉപകരണങ്ങളുമായി അവർ സ്ഥലത്തെത്തി. തുടർന്നു വഴിയോരത്തു കിടത്തി പ്രസവമെടുത്ത് പൊക്കിൾകൊടി മുറിച്ച് മറുപിള്ള നീക്കം ചെയ്തു. പിന്നീട് നഴ്സ് ലിജിയും ഭർത്താവ് പൗലോസും രാധികയെയും കുഞ്ഞിനെയും സ്വന്തം കാറിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിലേക്കു കൊണ്ടു പോയി അഡ്മിറ്റ്ചെയ്തു. ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്ധന്റെയും സേവനം ഉറപ്പുവരുത്തിയാണ് ലിജിയും ഭർത്താവും മടങ്ങിയത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.
തക്കസമയത്ത് ഓടിയെത്തി അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ നഴ്സ് ലിജിയേയും ഭർത്താവ് പൗലോസിനേയും നാട്ടുകാർ അഭിനന്ദിച്ചു.
ആദിവാസി യുവതി റോഡരികിൽ പ്രസവിച്ചു
01:44 AM Apr 26, 2017 | Deepika.com