ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എടത്വാ തിരുനാളിനു നാളെ കൊടിയേറും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 27നു രാവിലെ 7.30ന് എടത്വാപള്ളി വികാരി ഫാ. ജോണ് മണക്കുന്നേൽ കൊടിയേറ്റും. തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന.
മേയ് 14 വരെയാണു തിരുനാൾ ആഘോഷങ്ങൾ. ഇക്കുറി തിരുനാൾ ഗ്രീൻപ്രോട്ടോക്കോളോടെയായിരിക്കുമെന്ന് അസിസ്റ്റന്റ് വികാരി ഫാ. വിൽസണ് പുന്നക്കാലായിൽ, കൈക്കാരൻ വർഗീസ് എം.ജെ. മണക്കളം, ജനറൽ കണ്വീനർ ബിൽബി മാത്യു കണ്ടത്തിൽ, പബ്ലിസിറ്റി കണ്വീനർ ജയൻ ജോസഫ് പുന്നപ്ര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മേയ് മൂന്നിന് സഹദയുടെ നടയിൽനിന്നു തിരുസ്വരൂപം ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. മേയ് മൂന്നിനു രാവിലെ ഏഴരയ്ക്കു ഫാ. സിറിയക് മഠത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷമായിരിക്കും തിരുസ്വരൂപം പ്രതിഷ്ഠിക്കൽ. 28നു വൈകുന്നേരം നാലിനു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മേയ് മൂന്നിനു രാവിലെ പത്തിനു മാർത്താണ്ഡം രൂപതാധ്യക്ഷൻ ബിഷപ് വിൻസെന്റ് മാർ പൗലോസ്(മലങ്കര റീത്തിൽ), മേയ് നാലിന് രാവിലെ 7.30ന് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ(തമിഴ് സീറോ മലബാർ റീത്തിൽ) മേയ് അഞ്ചിന് രാവിലെ 7.30ന് തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, മേയ് ആറിന് രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, വൈകുന്നേരം നാലിന് കോട്ടാർ രൂപതാധ്യക്ഷൻ ഡോ. പീറ്റർ റെമിജിയൂസ്(തമിഴ്) എന്നിവർ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾ ദിനമായ മേയ് ഏഴിനു രാവിലെ പത്തരയ്ക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷ്പ ഡോ. ക്രിസ്തുദാസ്, വൈകുന്നേരം മൂന്നിനു ധർമപുരി രൂപതാധ്യക്ഷൻ ഡോ. ലോറൻസ് പയസ്(തമിഴ്) ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. മേയ് ആറിനു വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. തിരുനാൾ ദിനമായ മേയ് ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം നടക്കും. ഫാ. മാത്യു പുല്ലാട്ട് പ്രദക്ഷിണത്തിനു നേതൃത്വം വഹിക്കും.
മേയ് 14നാണ് എട്ടാമിടം. അന്നേദിവസം വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പള്ളിപ്പാലം കടന്നു കുരിശടിയിലേക്ക്. തുടർന്നു കൊടിയിറക്കം. രാത്രി ഒന്പതിന് അദ്ഭുത തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും. പ്രധാന തിരുനാൾ ദിനങ്ങളിലെ പ്രദക്ഷിണങ്ങൾക്കു വിശുദ്ധ ഗീവർഗീസ് സഹദയുടെ രൂപം തമിഴ് വിശ്വാസികളാണു വഹിക്കുക.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
എടത്വാ: എടത്വാ തിരുനാളിനു പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുമെന്നു കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഉപേക്ഷിച്ചുള്ള തിരുനാളായിരിക്കും ഇക്കുറി. കൊടിയുയർത്താൻ പട്ടുനൂലിൽ തീർത്ത കയറാണ് ഉപയോഗിക്കുന്നത്. തുണിയിലും പേപ്പറിലും തീർത്ത അലങ്കാരങ്ങളും ഉപയോഗിക്കും. നേർച്ചഭക്ഷണം നല്കാൻ സ്റ്റീലിന്റെ പാത്രങ്ങൾ ഉപയോഗിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ലളിതമായ രീതിയിൽ ചൈനീസ് വെടിക്കെട്ടാണ് ഇക്കുറിയും നടത്തുക.
പിതൃവേദി-മാതൃജ്യോതിസ് സംഘടനകളുടെ നേതൃത്വത്തിൽ മേയ് മൂന്നുമുതൽ ഏഴുവരെ സൗജന്യമായി നേർച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. നാളെ രാവിലെ ആറുമുതലും 28 മുതൽ മേയ് ഏഴുവരെ രാവിലെ അഞ്ചുമുതലും മേയ് എട്ടുമുതൽ 14 വരെ രാവിലെ ആറുമുതലും വിശുദ്ധ കുർബാനയും വിശുദ്ധനോടുള്ള പ്രത്യേക പ്രാർഥനാ ശുശ്രൂഷ- നൊവേനയും ലദീഞ്ഞുമുണ്ടാകും.
ഗതാഗത-കുടിവെള്ള പ്രശ്നങ്ങൾ ഇക്കുറിയും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. കൂടുതൽ പേർ ആശ്രയിക്കുന്ന അന്പലപ്പുഴ- തിരുവല്ല പാത തകർന്ന നിലയിലാണ്. എടത്വായിലേക്കുള്ള അഞ്ചു വഴികളും മോശം അവസ്ഥയിലാണ്. നന്നാക്കാനുള്ള സമീപനം നല്ലരീതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കുടിവെള്ളവും കിട്ടാക്കനിയായിരിക്കുന്നു. പള്ളിപ്പരിസരത്തു വെള്ളം എത്തിക്കുമെങ്കിലും പാലത്തിന് അക്കരെയുള്ളവർക്കു കുടിവെള്ളം ലഭ്യമാക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. തീർഥാടകർക്കു പതിവു പോലുള്ള താമസ സൗകര്യവും ലഭ്യമായിരിക്കുമെന്നും കെഎസ്ആർടിസി ബസ് സൗകര്യവും മുൻകാലങ്ങളിലേതു പോലെ തന്നെയുണ്ടാകുമെന്നും ഇവർ വ്യക്തമാക്കി.
എടത്വാ തിരുനാളിനു നാളെ കൊടിയേറും
01:44 AM Apr 26, 2017 | Deepika.com