മുതുകുളം: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. മുതുകുളം പഞ്ചായത്ത് സെക്രട്ടറി എസ്. അൻസാരിയാണ് വിജിലൻസിന്റെ പിടിയിലായത്. മുതുകുളം തെക്ക് കളപ്പുരക്കൽ ജഗദമ്മയുടെ പൊടിമില്ലിന്റെ ലൈസൻസും നന്പരും ഇട്ടു നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണു പരാതി. ഇതേത്തുടർന്നു ജഗദമ്മയുടെ മകൻ വിജേഷ് ഗോപാലാണു വിവരം വിജിലൻസിൽ അറിയിച്ചത്.
വിജിലൻസിന്റെ നിർദേശപ്രകാരം ഇതേ ആവശ്യത്തിനായി വിജേഷ് ഗോപാൽ ശനിയാഴ്ച പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും വീണ്ടും സെക്രട്ടറി പണം ആവശ്യപ്പെടുകയായിരുന്നു.ഫോണിലൂടെ വീണ്ടും ബന്ധപ്പെട്ടപ്പോൾ തിങ്കളാഴ്ച ലീവാണെന്നും ചൊവ്വാഴ്ച പണവുമായി എത്തിയാൽ മതിയെന്നും സെക്രട്ടറി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 12ഓടെ വിജിലൻസ് നൽകിയ ആയിരം രൂപയുമായി വിജേഷ് പഞ്ചായത്ത് ഓഫീസിൽ എത്തി. പണം പഞ്ചായത്തിന്റെ വരാന്തയിലുളള കാർഡ് ബോർഡ് പെട്ടിക്കു സമീപം വച്ചിട്ടു പോകാൻ ഇയാൾ വിജീഷിനോടു പറഞ്ഞു. ഇപ്രകാരം ചെയ്തു വിജീഷ് പോയ ഉടൻതന്നെ സെക്രട്ടറി പണമെടുക്കാൻ എത്തി. തുടർന്ന് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ
01:33 AM Apr 26, 2017 | Deepika.com